കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് ; സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; സൂഫിയാൻ റിമാന്റിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.

അർജുൻ ആയങ്കിയുടെ ബെനാമിയാണ് സജേഷെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. അർജുൻ ഉപയോഗിച്ച കാർ സജേഷിൻറെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കൃത്യത്തെ കുറിച്ച് സജേഷിനും വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് കസ്റ്റംസിന്റെ സംശയം.

സ്വർണകവർച്ച ആസൂത്രണ കേസിൽ മുഖ്യപ്രതി സുഫിയാനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മലപ്പുറം മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുഫിയാനെ റിമാൻഡ് ചെയ്തത്.

താമരശേരി സ്വദേശി മൊയ്തീൻ യുഎഇയിൽ നിന്ന് കടത്താൻ പദ്ധതിയിട്ട സ്വർണ്ണത്തിന് സംരക്ഷണം നൽകാനും ഇത് തട്ടിയെടുക്കാൻ വരുന്ന അർജ്ജുൻ അടങ്ങുന്ന സംഘത്തെ കൈകാര്യം ചെയ്യാനും ക്വട്ടേഷനെടുത്തത് സൂഫിയാൻറെ നേതൃത്വത്തിലുളള സംഘമെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം.