ന്യൂഡെൽഹി: പ്രതിഷേധം ശക്തമായതോടെ ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് പിൻവലിച്ച് ട്വിറ്റര്‍. ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. അതേസമയം, ഇക്കാര്യത്തിൽ ട്വിറ്റർ വിശദീകരണമൊന്നും നൽകിയിട്ടില്ല.
ജമ്മു കാഷ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ തെറ്റായ ഭൂപടമാണ് ട്വിറ്റർ നൽകിയിരുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന ഭൂപടത്തിലാണ് വിവാദ നടപടിയുണ്ടായത്. ട്വിറ്ററുമായി കേന്ദ്രസർക്കാർ ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് പുതിയ സംഭവമുണ്ടായത്.
ഇതാദ്യമായല്ല ട്വിറ്റര്‍ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാഷ്മീരിലെ ലേ പ്രദേശം ട്വിറ്റര്‍ നേരത്തേ അടയാളപ്പെടുത്തിയത് ചൈനയുടെ ഭാഗമായാണ്. ഇതിനെതിരേ കേന്ദ്രം കടുത്ത എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു.
ട്വിറ്ററിന്റെ ഭാഗത്ത് നിന്നുള്ള ഇപ്പോഴത്തെ വീഴ്ചയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേർ പ്രതികരണവുമായി എത്തിയിരുന്നു. അതിനിടെ ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസർ സ്ഥാനത്തു നിന്ന് ഇന്ത്യക്കാരനായ ധർമ്മേന്ദ്ര ചതുറിനെ മാറ്റി പകരം കാലിഫോർണിയയിൽ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചതും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.