കർണാടകത്തിൽ 50 കോടിയുടെ ലഹരിവസ്തുക്കള്‍ തീയിട്ട് നശിപ്പിച്ച് പൊലീസ്

ബംഗളൂരു: കര്‍ണ്ണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത 50 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ തീയിട്ട് നശിപ്പിച്ച് പോലീസ്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായിട്ടാണ് വിവിധ യിടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.

24,000 കിലോഗ്രാം കഞ്ചാവാണ് വിവിധ ജില്ലകളില്‍ നിന്നായി പിടിച്ചെടുത്തത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് 4,066 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ലഹരി കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ 5,291 പേര്‍ അറസ്റ്റിലായെന്നും അധികൃതര്‍ പറയുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനിന്നെങ്കിലും കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തുവെന്നും പോലീസ് വ്യക്തമാക്കി.

കഞ്ചാവിന് പുറമെ ഹെറോയിന്‍, ഹാഷിഷ്, ചരസ്, കൊക്കെയ്ന്‍, എംഡിഎംഎ പൊടി, എംഡിഎംഎ ഗുളികകള്‍, ആംഫെറ്റാമൈന്‍, എല്‍എസ്ഡി സ്ട്രിപ്പുകള്‍ എന്നീ ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. ഇക്കാലയളവില്‍ ലഹരിമരുന്ന് ഇടപാട് കൂടിയ തോതിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.