Home State സർക്കാർ സ്ഥാപനം ജനവിരുദ്ധമാക്കാൻ ജോസഫൈന് ശിഷ്യപ്പെടുക; എന്തിനാണാവോ ഇവരെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയത് ; ഇതിലും ഭേദം ഡാക്കിനി അമ്മച്ചിമാരായ അമ്മായി അമ്മമാരാണ്; വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരേ വ്യാപക പ്രതിഷേധം

സർക്കാർ സ്ഥാപനം ജനവിരുദ്ധമാക്കാൻ ജോസഫൈന് ശിഷ്യപ്പെടുക; എന്തിനാണാവോ ഇവരെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയത് ; ഇതിലും ഭേദം ഡാക്കിനി അമ്മച്ചിമാരായ അമ്മായി അമ്മമാരാണ്; വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരേ വ്യാപക പ്രതിഷേധം

0

തിരുവനന്തപുരം: സ്ത്രീപീഡന പരാതി അറിയിക്കാൻ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ വിളിച്ച യുവതിയോട് അമ്മായി അമ്മയെക്കാൾ ക്രൂരമായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പെരുമാറിയതിനെതിരേ വ്യാപക പ്രതിഷേധം. സാംസ്കാരിക നായകരും ഇടത്, വലത് അനുഭാവികൾ അടക്കമുള്ളവർ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ രംഗത്തെത്തി. ഇതിലും ഭേദം തെങ്ങേൽ കേറി കൈ വിടുന്നതാണെന്നായിരുന്നു സംവിധായകൻ ജോയ് മാത്യുവിൻ്റെ പ്രതികരണം.

ഒരു സർക്കാർ സ്ഥാപനം എങ്ങനെ ജനവിരുദ്ധമാക്കാമെന്ന് ആരെങ്കിലും ഗവേഷണം നടത്തുന്നുണ്ടെങ്കിൽ നേരെ വന്ന് എം സി. ജോസഫൈന് ശിഷ്യപ്പെടുക. സി പി എം പോലൊരു പാർട്ടി എന്തിനാണാവോ ഇവരെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയത്.
വനിതാ കമ്മീഷൻ സ്ത്രീ സൗഹൃദമാണെന്നാണ് പറച്ചിൽ – ഇതിലും ഭേദം ഡാക്കിനി അമ്മച്ചിമാരായ അമ്മായി അമ്മമാരാണ്.

ആശ്വാസം തേടി വിളിക്കുന്ന സ്ത്രീകളെ എങ്ങനെ അപമാനിക്കാം,
കൊല്ലാക്കൊല ചെയ്യാമെന്നാണ് ഈ മഹിളാ രത്നം കാണിച്ചു തരുന്നത്. 24 മണിക്കൂറും വനിതാ മതില് കെട്ടിയാലും ഇവരുടെ മനസിലെ മാലിന്യങ്ങൾ മാറുമെന്ന് തോന്നുന്നില്ല.
എവിടെ എങ്കിലും ഒരു പീഡനം നടക്കുമ്പോൾ മാധ്യമങ്ങൾ എറിയാൽ മൂന്നോ നാലോ ദിവസം ഒരാഘോഷം നടത്തും – അപ്പോ ചത്ത പോലെ കിടക്കുന്ന സർക്കാർ വിലാസം കുട്ടൂസൻ – ഡാക്കിനി ടീംസ് ഇങ്ങനെ പൊതുമണ്ഡലത്തിൽ വന്ന് നാല് ഭള്ള് വിളിച്ചിട്ട് പോവും. പിന്നെ എല്ലാം തഥൈവ. ജോയ് മാത്യു പ്രതികരിച്ചു.

“ഭർതൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം? സർക്കാരിനോട് ഒരഭ്യർഥന. പെൺപിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്”- എന്നാണ് എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രതികരണം.

ഇടതു സഹയാത്രിക ദീപാ നിഷാന്തും ജോസഫൈനെതിരെ രൂക്ഷവിമർശനം നടത്തി- “എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിൻ്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം? മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു”.

മുൻ എംഎൽഎ വി ടി ബൽറാം ജോസഫൈനെ പരിഹസിച്ചതിങ്ങനെ- “വനിതാ കമ്മീഷൻ അധ്യക്ഷയായിട്ടുണ്ടെങ്കിൽ അതനുസരിച്ച്‌ പ്രവർത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാൻ വേണ്ടി സാധിക്കും”.

അഭിഭാഷകൻ ഹരീഷ് വാസുദേവൻ്റെ പ്രതികരണം- “ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല. ഇക്കാര്യത്തിൽ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട ഗതികേടുമില്ല. സിപിഎംകാരേ, നിങ്ങളുടെ പാർട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സർക്കാർ പോസ്റ്റുകളിൽ ചുമക്കാൻ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത്.

ഭരണഘടന പറയുന്ന പണി എടുക്കാൻ കഴിയുന്നവരെ മാത്രം അത്തരം പോസ്റ്റുകളിൽ വെയ്ക്കാൻ വേണ്ടിയാണ്. കഴിവ്കേടും വെളിവില്ലായ്മയും തെളിയിച്ച ഒരാളെ മാറ്റി ഇപ്പണിക്ക് കൊള്ളാവുന്ന ഒരു വനിതയെ ആ സ്ഥാനത്ത് ഇരുത്താൻ പറ്റുന്നില്ലെങ്കിൽ ഇനി മേലാൽ സ്ത്രീപക്ഷ രാഷ്ട്രീയം പറയാൻ മൈക്കിന് മുന്നിൽ പൊതുജനങ്ങളുടെ ചെലവിൽ സമയം ചെലവാക്കരുത്. മേഴ്‌സിക്കുട്ടിയമ്മയെ പോലെ, സി എസ് സുജാതയെപ്പോലെ, സുജ സൂസൻ ജോർജിനെപ്പോലെ എത്ര കഴിവുള്ളവർ ഉണ്ട് ആ പാർട്ടിയിൽ. വനിതാ കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ എന്താണ് ഇനിയും താമസം?

ചാനൽ പരിപാടിയിൽ യുവതി സംസാരിച്ച്‌ തുടങ്ങിയതു മുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നുവെന്നും കൊച്ചിയിൽ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി ജോസഫൈൻ്റെ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബ കോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈൻ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനിൽ വേണേൽ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. വളരെ അസഹിഷ്ണുതയോടെയാണ് എം സി ജോസഫൈന്‍ പരാതിക്കാരിയായ സ്ത്രീയോട് പെരുമാറിയത്.
ഭർതൃപീഡനത്തിന് ഇരയായ ആളോടുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരെയാണ് പ്രതിഷേധം. ഇടത് വലത് വ്യത്യാസമില്ലാതെ രൂക്ഷവിമർശനമാണ് എം സി ജോസഫൈനെതിരെ ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here