305 ദിവസങ്ങൾ നീണ്ട പോരാട്ടം; 72 കാരൻ ഡേവ് സ്മിത് ജയിച്ചു; വൈറസിനെ തോൽപ്പിച്ച് റെക്കോഡിട്ട് ബ്രിട്ടീഷ് പൗരൻ

ലണ്ടന്‍: കൊറോണയെ കീഴടക്കാൻ 72കാരനായ ബ്രിട്ടീഷ് പൗരൻ ഡേവ് സ്മിത് പൊരുതിയത് 305 ദിവസങ്ങൾ. ദീർഘനാൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്മിത് വൈറസിനെ കീഴടക്കി റെക്കോഡിട്ടു. തുടര്‍ച്ചയായ പത്താം മാസവും നടത്തിയ പരിശോധനയിൽ കൊറോണ പോസിറ്റീവായിരുന്നു. ഏറ്റവും കൂടുതല്‍ നാള്‍ രോഗബാധ സ്ഥിരീകരിച്ചെന്ന റെക്കോഡ് ഇദ്ദേഹത്തിനാണെന്ന് ഡോക്ടര്‍മാർ പറയുന്നു.

ഡ്രൈവിങ് ഇന്‍സ്ട്രക്ടറായി വിരമിച്ച ഡേവ് സ്മിത് വെസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സ്വദേശിയാണ്. 43 തവണയാണ് ഇദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയത്. എല്ലാ പരിശോധനയിലും കൊറോണ പോസിറ്റീവായിരുന്നു. ഏഴോളം തവണ ആശുപത്രിയിലാകുകയും മരിച്ചുവെന്ന് വിചാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു.

നിരവധി മരുന്നുകള്‍ അദ്ദേഹത്തില്‍ ഡോക്ടര്‍മാര്‍ പരീക്ഷിച്ചിരുന്നു. അവയൊന്നും ഫലം കണ്ടില്ല. റിജെനറന്‍ മരുന്ന് സ്വീകരിച്ച്‌ 45 ദിവസത്തിന് ശേഷമാണ് രോഗമുക്തി നേടിയത്. ഭാര്യ ലിന്‍ഡയും ഇദ്ദേഹത്തോടൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അദ്ദേഹം അതിജീവിക്കുമെന്ന് കരുതാത്ത ഒരുപാട് നിമിഷങ്ങളുണ്ടായി. ഒരു വര്‍ഷമായി നരക തുല്യമായ ജീവിതമാണെന്ന് ഭാര്യ പറയുന്നു.

അദ്ദേഹത്തിൻ്റെ ശരീരത്തില്‍ എല്ലായ്പ്പോഴും വൈറസിൻ്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ബ്രിസ്റ്റോള്‍ യൂനിവേഴ്സിറ്റിയിലെ കണ്‍സല്‍ട്ടന്‍റായ എഡ് മോറന്‍ പറയുന്നു. മാര്‍ച്ച്‌ 2020ലാണ് അദ്ദേഹത്തിന് ആദ്യം കൊറോണ സ്ഥിരീകരിക്കുന്നത്. സുഖം പ്രാപിച്ചെങ്കിലും ഇപ്പോഴും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ നെഗറ്റീവായതോടെ ഡേവും ഭാര്യയും പരസ്പരം മദ്യസല്‍ക്കാരം നടത്തിയാണ് സന്തോഷം പങ്കുവെച്ചത്.