പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ തന്നെ നടത്തുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡെൽഹി: പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ തന്നെ നടത്തുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിക്ക് മുൻപാകെ വ്യക്തമാക്കുക.

പരീക്ഷ റദ്ദാക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും. കൊറോണ പ്രോട്ടോക്കോൾ പാലിച്ച്‌ പരീക്ഷ നടത്താൻ സംസ്ഥാനം സജ്ജമാണെന്നും കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. പരീക്ഷ നടത്തിപ്പിൽ കേരളം നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കർശന നിർദേശം നൽകിയിരുന്നു. പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ചൊവ്വാഴ്ച അറിയിച്ചില്ലെങ്കിൽ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കൊറോണ കേസുകൾ ഉയർന്ന് വന്ന സമയത്തും പ്ലസ് ടു പരീക്ഷ വിജയകരമായി നടത്താൻ കേരളത്തിന് കഴിഞ്ഞത് സംസ്ഥാനം സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിക്കും. കേരളത്തിന്റെ വാദങ്ങളോട് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.