തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ കോൺസുലർ ജനറൽ അടക്കമുള്ളവർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.
കോൺസുൽ ജനറലിനും കള്ളക്കടത്ത് സംഘത്തിനും വേണ്ടി സംസ്ഥാന സർക്കാർ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും സ്വപ്‌നയും സരിത്തും മുഖേന മുൻമന്ത്രിമാർ അടക്കമുള്ളവർക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നു എന്നുമാണ് കസ്റ്റംസിന്റെ ആരോപണം.
കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികൾക്ക് ഉൾപ്പടെ 53 പേർക്കാണ് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് 260 പേജുള്ള ഷോക്കോസ് നോട്ടീസ് കസ്റ്റംസ് അയച്ചത്.
മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോൺസുൽ ജനറൽ സരിത് അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി മന്ത്രിമാരടക്കമുളളവർ പ്രോട്ടോകോൾ ലംഘിച്ച് കോൺസുലേറ്റുമായി ഇടപെട്ടു.
എംഇഎയോ പ്രോട്ടോകോൾ ഓഫീസറോ അറിയാതെയായിരുന്നു കോൺസുലേറ്റുമായി ഇടപെട്ടത്. ഗുരുതരമായ ചട്ടലംഘനമാണ് ഇത്തരത്തിൽ സർക്കാരിലെ ഉന്നത പദവികൾ വഹിക്കുന്നവരിൽ നിന്നുണ്ടായെന്നും കസ്റ്റംസ് നോട്ടീസിൽ പറയുന്നു.