സ്വർണ ഹാൾമാർക്കിംഗ്; വ്യാപാരികൾക്കെതിരെ ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോ‌ടതി

കൊച്ചി: ഹാൾമാർക്കിംഗും ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) രജിസ്ട്രേഷനും ഇല്ലാത്ത സ്വർണ വ്യാപാരികൾക്കെതിരെ ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോ‌ടതി. രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾ 15 ദിവസത്തിനകം ബിഐഎസിന് അപേക്ഷ സമർപ്പിക്കണമെന്നും, ശേഷം നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഒരു മാസത്തെ സമയം അനുവദിക്കണമെന്നും വിധി പുറപ്പെടുവിച്ചു.

ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ അഞ്ച് അംഗങ്ങൾ സമർപ്പിച്ച റിട്ട് പെറ്റീഷൻ തിർപ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിർദ്ദേശം. ലൈസൻസ് എടുക്കാനുള്ളവർക്ക് ഒരു മാസത്തെ സമയം അനുവദിക്കാനും ഈ കാലയളവിൽ അവർക്കെതിരെ മറ്റ് യാതൊരു നടപടികളും പാടില്ലെന്ന വ്യവസ്ഥയിലും കേരള ഹൈക്കോടതി ജഡ്ജി വി ജി അരുൺ ഉത്തരവായി.

ലൈസൻസ് എടുക്കാനുള്ള വ്യാപാരികൾക്ക് വളരെയേറെ സഹായകരമായ വിധിയായാണ് ഇതിനെ കാണുന്നതെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ബിഐഎസ് രരജിസ്ട്രേഷൻ ഇല്ലാത്ത സ്വർണ വ്യാപാരികൾക്കെതിരെ ആ​ഗസ്റ്റ് 31 വരെ യാതൊരു വിധത്തിലുളള നടപടിയും ഉണ്ടാകില്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അറിയിച്ചിട്ടുണ്ട്.