ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണം: യാത്രാ മാർഗനിർദേശങ്ങൾ ഇവ

തിരുവനന്തപുരം∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനെത്തുടർന്നു നാളെ മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളിൽ ഇളവുവന്ന സ്ഥലങ്ങളിൽനിന്ന് (ടിപിആർ നിരക്ക് എട്ടു ശതമാനത്തിൽ കുറവുള്ള സ്ഥലം) ഭാഗിക ലോക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാൽ യാത്രക്കാർ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ടു വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽനിന്നും സമ്പൂർണ ലോക്ഡൗൺ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കൽ ആവശ്യങ്ങൾ, വിവാഹച്ചടങ്ങുകൾ, മരണാനന്തരച്ചടങ്ങുകൾ, നി‌ർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് ആവശ്യമാണ്.

സമ്പൂർണ ലോക്ഡൗൺ നിലവിലുളള സ്ഥലങ്ങളിൽനിന്നു ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങൾ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേൽ പറഞ്ഞ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആവശ്യമായ രേഖകൾ സഹിതം വെള്ള പേപ്പറിൽ അപേക്ഷ തയാറാക്കി നൽകിയാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്നു പാസ് ലഭിക്കും.

എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിൻ്റെ പേരും വാർഡ് നമ്പരും ഉൾപ്പെടെയുള്ള മുഴുവൻ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആൾക്കാരുടെ പേരും വിലാസവും മൊബൈൽ നമ്പരും, വാഹനത്തിൻ്റെ നമ്പർ എന്നിവ ഉൾപ്പെടുത്തി വേണം അപേക്ഷ തയാറാക്കേണ്ടത്.

ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവർ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ്, മെഡിക്കൽ രേഖകൾ എന്നിവയിൽ അനുയോജ്യമായവ കരുതണം.

സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവിൽപന പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വിൽപ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് സമീപം പട്രോളിങ് കർശനമാക്കാനും ‍ഡിജിപി നിർദേശം നൽകി.