കുഞ്ഞിന്റെ ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരൻ ഹൈക്കോടതിയിൽ

കൊച്ചി: അപൂർവ ജനിതകരോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണിപ്പോൾ.

അമേരിക്കയിൽ നിന്നുള്ള ഒനസെമനജീൻ എന്ന മരുന്നിന്റെ ഡോസാണ് ചികിത്സക്കാവശ്യം. ഇതിന്റെ ഒരു ഡോസിന് 16 മുതൽ 18 കോടി രൂപവരെയാണ് ചെലവ്. ചികിത്സാച്ചെലവിന് സർക്കാർ സഹായം നൽകണമെന്നാണ് പിതാവിന്റെ ആവശ്യം. കുട്ടിയുടെ സ്ഥിതി വിശദീകരിച്ച്‌ മെഡിക്കൽ കോളേജ് അധികൃതർ നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിച്ചു. തുടർന്ന് കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണവും തേടി.

മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ചേ തീരുമാനം എടുക്കാനാകൂവെന്ന് കോടതി വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്ത് 28നകം സത്യവാങ്മൂലം ഫയൽചെയ്യാൻ സർക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിർദേശിച്ചു.

കൈ ചലിപ്പിക്കാൻ കഴിയാത്തതിനെ തുടർന്നു 40 ദിവസം പ്രായമായപ്പോൾ നടത്തിയ പരിശോധനയിലാണു ഇമ്രാനു രോഗം തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. നേരത്തെ ഒരു കുഞ്ഞു മരിച്ചു പോയതിനാൽ ഇമ്രാനെയെങ്കിലും രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണു മാതാപിതാക്കൾ.