എന്നെ അമ്പിളി പീഡിപ്പിച്ചിട്ടില്ല; വാർത്ത വ്യാജമെന്ന് അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ടിക്ടോക് താരം അമ്പിളിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പെൺകുട്ടിയുടേതെന്ന തരത്തിൽ ഓഡിയോ സന്ദേശം. തന്റെ ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയതെന്നും അമ്പിളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി പറയുന്നു.

വിഘ്നേഷിനെ കുറിച്ച് പരക്കുന്ന വാർത്ത വ്യാജമാണെന്ന് പെൺകുട്ടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഓഡിയോയിൽ പറയുന്നു.

പെൺകുട്ടിയുടെ വാക്കുകൾ:

‘അമ്പിളി കേസിലെ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഞാനാണ്. ഇത് വ്യാജവാർത്തയാണ്. ഇതാരും വിശ്വസിക്കരുത്. നിങ്ങൾ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്. എല്ലാം പൊലീസുകാർ കെട്ടിച്ചമച്ച കഥകളാണ്. എന്റെ ഇഷ്ടപ്രകാരമാണ് ഞാൻ അമ്പിളിയുടെ കൂടെ പോയത്.

ഇത്രയും നാൾ ഞാൻ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു. ഇപ്പോൾ ഞാൻ ഏഴുമാസം ഗർഭിണിയാണ്. പൊലീസുകാർ അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നതൊന്നും സത്യമല്ല. ഇന്നലെ പൊലീസുകാർ വീട്ടിൽ വന്ന് അച്ഛന്റെ കാല് പിടിച്ചുതിരിച്ചു. കാല് പിടിച്ചൊടിച്ച് അവനെവിടെയെന്ന് ചോദിച്ച് തല്ലി. എന്നെ മാനസികമായി ബുദ്ധമുട്ടിച്ചു. അതൊക്കെ ഞാൻ ക്ഷമിച്ചു.

അതുകഴിഞ്ഞ് അച്ഛനെ തല്ലിയപ്പോഴാണ് അമ്പിളി സ്വയം പിടികൊടുത്തത്. അല്ലാതെ പൊലീസുകാർ ഓടിച്ചിട്ട് പിടിച്ചെന്നും പീഡിപ്പിച്ചെന്നുമൊക്കെ പറയുന്നത് സത്യമല്ല. ഞാൻ ഇത്രയും നാൾ അവന്റെ കൂടെത്തന്നെയായിരുന്നു. അമ്പിളിക്കെതിരെ മൊഴി കൊടുത്താൽ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സർക്കാർ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോൾ ട്രോളുന്നുണ്ടല്ലോ. നിങ്ങൾ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്’.