വിദേശത്ത് നിന്നുള്ളവ‍ർക്ക് ഹജ്ജിന് അനുമതിയില്ല; 60,000 പേ‍ർക്ക് പങ്കെടുക്കാം

റിയാദ് : കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഈ വർഷവും ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല. ഇത്തവണത്തെ ഹജ്ജിന് 60000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് മാത്രമാണ് തീ‍‍ർത്ഥാടനത്തിന് അനുമതിയെന്ന് സൗദി അറേബ്യ ശനിയാഴ്ച അറിയിച്ചു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്ജ് 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മാത്രമല്ല രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവ‍ർക്ക് മാത്രമാണ് ഇത്തവണ അനുമതി നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

എല്ലാ വർഷവും തീർത്ഥാടകർക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യ തീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, രാജ്യങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ ക്രമീകരണം നടത്തിയിരിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഹജ്ജിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ആയിരത്തോളം പേരെയാണ് പങ്കെടുക്കാൻ അനുവദിച്ചത്. പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗവും 160 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദേശികളായിരുന്നു. മൂന്നിലൊന്ന് പേരും സൗദി സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ജീവനക്കാരുമായിരുന്നു.