Home State കൊടകര കുഴല്‍പ്പണക്കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ; 15-ാം പ്രതിയെ തേടി കേരളാ പോലീസ് കർണാടകത്തിലേക്ക്

കൊടകര കുഴല്‍പ്പണക്കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ; 15-ാം പ്രതിയെ തേടി കേരളാ പോലീസ് കർണാടകത്തിലേക്ക്

0

കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ച ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡെല്‍ഹി ആസ്ഥാനത്ത് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക.

കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിശദീകരണം.

അതേസമയം കേസില്‍ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക് പോയി. കണ്ണൂർ സ്വദേശി ഷിഗിൽ ബംഗ്ലുരൂവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മൂന്ന് യുവാക്കൾക്കൊപ്പം കാറിലാണ് ഷിഗിൽ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങൾ കേന്ദ്രീകരിച്ചാണ് താമസമെന്നും പൊലീസ് പറയുന്നു. കവർച്ചാ പണത്തിലെ പത്ത് ലക്ഷം രൂപയാണ് ഷിഗിലിൻ്റ പക്കലുള്ളത്. കേസില്‍ 20 ദിവസം കഴിഞ്ഞാണ് ആദ്യ പ്രതിയെ പിടികൂടുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോള്‍ പൊലീസിന് വിനയാകുന്നത്.

പിടിയിലാകുന്നതിന് മുന്‍പേ കവര്‍ച്ചാ പണം പ്രതികള്‍ പങ്കിട്ടെടുത്തിരുന്നു. ഈ തുക ആഡംബര ജീവിതം നയിക്കാനുള്‍പ്പടെ ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ മറ്റ് പല ആവശ്യങ്ങള്‍ക്കായും പ്രതികള്‍ പണം വിനിയോഗിച്ചിട്ടുണ്ട്.

പ്രതികളുടെ ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപയെ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ. കേസില്‍ 21 പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേരെ ചോദ്യം ചെയ്തിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെ ജയില്‍ എത്തി ചോദ്യം ചെയ്യാനാണ് നീക്കം.

വാഹനത്തില്‍ പണം ഉണ്ടെന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയ റഷീദിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here