ചെന്നെെ: തമിഴ്നാട്ടിൽ 23 ശതമാനം പേർക്കും കൊറോണ വന്നു പോയതായും ഇവരിൽ ആന്റിബോഡി രൂപപ്പെട്ടതായും കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി നടക്കുന്ന രണ്ടാമത്തെ സെറോ സർവേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.ആദ്യഘട്ട സർവേയിൽ 31 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. അന്ന് 22,609 പേരിൽ നടത്തിയ പരിശോധനയിൽ 6995 പേർക്കും രോഗം വന്നു പോയതായി കണ്ടെത്തിയിരുന്നു.
2021 ഏപ്രിലിൽ നടന്ന സർവേയുടെ ഫലമാണ് പുറത്ത് വന്നത്.രണ്ടാം സെറോ സർവേ ചെന്നെെ ഒഴികെയുളള ജില്ലകളിലാണ് നടത്തിയത്. ഡയറക്‌ട്രേറ്റ് ഒഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിനാണ് (ഡിപിഎച്ച് & പിഎം) സർവേ നടത്തിയത്. 756 ക്ലസ്റ്ററുകളിൽ നിന്നും 22,904 സാമ്പിളുകളാണ് ഇതിനായി ശേഖരിച്ചത്.
ചെന്നൈ, സേലം, തിരുച്ചി, മധുര, കോയമ്പത്തൂർ, തിരുനെൽവേലി എന്നിവിടങ്ങളിലെ ലാബുകളിൽ നടത്തിയ പരിശോധനയിൽ 5316 പേരിൽ ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി.
തിരുവല്ലൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന സെറോ പോസിറ്റിവിറ്റി കണ്ടെത്തിയത്. 49 ശതമാനമാണ് പോസിറ്റിവിറ്റി. ഏറ്റവും കുറവ് നാഗപട്ടണം ജില്ലയിലാണ് (9%). ആദ്യ സർവേയിൽ കൊറോണ വകഭേദങ്ങളെ കണ്ടെത്തിയിരുന്നില്ല. എന്നാൽ രണ്ടാം സർവേയിൽ വൈറസ് വകഭേദങ്ങളെ കണ്ടെത്തിയിട്ടുണ്ട്.