Home Politics കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷനാകുമെന്ന പ്രചാരണം ശക്തം

കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷനാകുമെന്ന പ്രചാരണം ശക്തം

0

തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷനാകുമെന്ന പ്രചാരണം ശക്തമായി. ഹൈക്കമാൻഡിൻ്റെ അന്തിമ പരിഗണനയിൽ കെ സുധാകരൻ്റെ പേരാണുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടായേക്കും. പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എം.എൽ.എമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അൻവറിന്റെ റിപ്പോർട്ട്.

നിലവിൽമറ്റു പേരുകൾ പരിഗണനയിൽ ഇല്ലെന്നാണു വിവരം. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ നിരാശയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകരാന്‍ കഴിയുന്ന നേതാവ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനം എന്നീ ഘടകങ്ങളാണ് സുധാകരന് മുന്‍തൂക്കം നല്‍കുന്നത്. അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ച സാഹചര്യത്തില്‍ വൈകാതെ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും.

റിപ്പോർട്ട് താരിഖ് അൻവർ സോണിയ ഗാന്ധിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അൻവറിന് ലഭിച്ച നിർദ്ദേശം.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ അധ്യക്ഷനാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരെന്ന നിലയില്‍ കെ. സുധാകരന്‍, കെവിതോമസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവര്‍ കെപിസിസി പ്രസിഡന്റ് പദവിയിലേക്കുള്ള സ്വാഭാവിക പരിഗണനാ പട്ടികയിലുണ്ടായിരുന്നു.

പി.ടി. തോമസ്, കെ. മുരളീധരന്‍ എന്നീ പേരുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് കെ. മുരളീധരന്‍ നിലപാട് സ്വീകരിച്ചു. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തകര്‍ക്കിടയിലെ സ്വീകാര്യതയും ശക്തമായ നിലപാടുകളും സുധാകരനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്ന ഘടകമാണത്രേ.

അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കാന്‍ ഇല്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നിലപാടാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകാന്‍ ഇടയാക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിക്കാതെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തിലുള്ള വിയോജിപ്പാണ് ഇവർ മനസ് തുറക്കാത്തതിന് പിന്നിൽ. ഇതേ തുടര്‍ന്ന്, മൂന്നു നേതാക്കളുമായും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രത്യേകമായി ഫോണില്‍ സംസാരിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരുടെയും പേരു പറഞ്ഞില്ലെങ്കിലും കെ. സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ അദ്ദേഹത്തിനു വിയോജിപ്പില്ലെന്നാണ് സൂചന. എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരുടെ കൂടി അഭിപ്രായങ്ങള്‍ ആരായാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. ഡിസിസി പ്രസിഡന്റുമാരുടെ കൂടി അഭിപ്രായം അറിഞ്ഞശേഷം പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here