ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാർ സന്തുലിതമായ തീരുമാനം സ്വീകരിക്കണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സർക്കാർ ഇടപെടൽ അനിവാര്യമാണ്.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം തുടര്‍ച്ചയായി 20 ദിവസമാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടിയത്. മുംബൈയിലും ഭോപ്പാലിലും ഒരു ലിറ്റര്‍ പെട്രോളിന്റെ വില നൂറു രൂപ കടക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് രാജീവ് കുമാര്‍ ആവശ്യപ്പെട്ടത്.
പണപ്പെരുപ്പം സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ടു തുടങ്ങും. കൊറോണ രണ്ടാംതരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല.
വാക്‌സിനേഷന്‍ പൂര്‍ണമാകുന്നതോടെ ജനം ഭയംവിട്ട് പുറത്തിറങ്ങും. അതോടെ ഉല്‍പ്പാദന, കയറ്റുമതി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.