ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിന് ഹാജരാകാൻ പോലീസ് നോട്ടീസയച്ചു

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് മൊഴി എടുക്കലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചു. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴി എടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്ദ സാമ്പിൾ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്പത്തിക സ്രോതസ്സുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതിൽ വ്യക്തത വരുത്തുന്നതിനും ആണ് മൊഴിയെടുക്കുന്നത്.

ലീന മരിയ പോളിന്റെ സുഹൃത്ത് വഴി ആണ് വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ വ്യക്തത വരുത്താനാണ് നടിയെ വിളിച്ച് വരുത്തുന്നത്. ലീനി മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് പൂജാരി തന്നെയാണെന്ന് ഉറപ്പിക്കാൻ ശബ്ദ സംബിളുകൾ ശേഖരിച്ചു.

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത് പെരുമ്പവൂരിലെ ഗുണ്ട നേതാവാണെന്നാണ് കണ്ടെത്തൽ. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.