ന്യൂഡെല്‍ഹി: കൊറോണ വാക്സിനേഷന്‍ ക്ഷാമം പരിഹരിക്കാന്‍ തദ്ദേശിയ വാക്‌സിന്റെ 30 കോടി ഡോസ് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍- ഇയില്‍ നിന്ന് വാക്സിന്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടു.
നിലവില്‍ മൂന്നാംഘട്ട ക്ലിനിക്കള്‍ പരീക്ഷണത്തിലാണ് ബയോളജിക്കല്‍ -ഇ നിര്‍മ്മിക്കുന്ന വാക്‌സിന്‍. പരീക്ഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓഗസ്റ്റ്- ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ സംഭരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 1500 കോടി രൂപ നിര്‍മ്മാണ കമ്പനിക്ക് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ബയോളജിക്കല്‍ ഇയുടെ കൊറോണ വാക്സിന്‍ മികച്ച ഫലമാണ് നല്‍കുന്നതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് മൂന്ന് വാക്സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.
നിലവിൽ. വിതരണത്തിനുള്ളവയ്ക്ക് പിന്നാലെയാണ് തദ്ദേശീയമായി നിര്‍മ്മിച്ച ബയോളജിക്കല്‍ -ഇയുടെ വാക്സിന്‍ കൂടി വിതരണത്തിന് എത്തിക്കുന്നത്. ഇതോടെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ വിതരണത്തിന് എത്തുമെന്നാണ് കമ്പനിയും പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.