സംസ്ഥാനത്ത് ജൂൺ ഒമ്പതു മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭായോ​ഗം തിരുമാനിച്ചു. ഗവൺമെൻറ് ചീഫ് വിപ്പായി ഡോ. എൻ. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനും തീരുമാനിച്ചു.

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മകൻ്റെ പേരിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ വഹിക്കും.

സംസ്ഥാനത്തെ 14 പ്രിൻസിപ്പൽ ജില്ലാ കോടതികളിൽ കോർട്ട് മാനേജർമാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവിൽ ജോലി ചെയ്യുന്ന 8 കോർട്ട് മാനേജർമാരെ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു.

ജയിൽ ഉപദേശക സമിതിയുടെയും നിയമ വകുപ്പിൻ്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻറ് കറക്ഷണൽ ഹോമിലെ 6 തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതൽ നൽകുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു.