മെഹുൽ ചോക്സിയെ രക്ഷിക്കാൻ സഹോദരൻ ഡൊമിനിക്കൻ നേതാവിന് നൽകിയത് ഒന്നരക്കോടി

ന്യൂഡെൽഹി: ഇന്ത്യയിൽ ബാങ്ക് തട്ടിപ്പു കേസുകളിൽ പ്രതിയായ മെഹുൽ ചോക്സിക്ക് അനുകൂലമായ നിലപാടെടുക്കാൻ ഡൊമിനിക്കൻ പ്രതിപക്ഷപാർട്ടി നേതാവിന് കോടികൾ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയതായി റിപ്പോർട്ട്.

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13500 കോടി രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയ കേസിലെ പ്രതിയാണ് വിവാദ ഇന്ത്യൻ വ്യവസായി മെഹുൽ ചോക്സി. അദ്ദേഹത്തിന്റെ സഹോദരൻ ചേതൻ ചിനുബായി ചോക്സി 200000 ഡോളർ (ഏകദേശം ഒന്നര കോടി രൂപ) മുൻകൂറായി ലിനോക്സ് ലിൻറന് നൽകിയെന്നും വരുന്ന തെരഞ്ഞെടുപ്പ് ചിലവുകളിലേക്ക് പത്തു കോടി രൂപയിലധികം നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.

കരീബിയൻ ദ്വീപ് രാഷ്ട്രമായ ഡൊമിനികയിൽ പിടിക്കപ്പെട്ട മെഹുൽ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോകുകയാണെന്ന വാദം അവതരിപ്പിക്കുന്നതിന് പ്രതിഫലമായായാണ് പ്രതിപക്ഷ നേതാവ് ലിനോക്സ് ലിൻഡന് തെരഞ്ഞെടുപ്പ് ഫണ്ട് വാഗ്ദാനം ചെയ്തതെന്ന് അസോസിയേറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

കരീബിയൻ ദ്വീപായ ആൻറിഗയിലാണ് 2018 മുതൽ മെഹുൽ ചോക്സി കഴിയുന്നത്. ഇവിടെ നിന്ന് ക്യൂബയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ ഡൊമിനികയിൽ പിടിയിലായെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. എന്നാൽ, അദ്ദേഹത്തെ തട്ടികൊണ്ടുപോകാനുള്ള ശ്രമമാണെന്ന വാദം പ്രതിപക്ഷം ഉയർത്താൻ സഹോദരൻ പണം നൽകിയെന്നാണ് അസോസിയേറ്റ്സ് ടൈംസിന്റെ റിപ്പോർട്ട്.