Home National ഉയരം 2.5 സെൻ്റീമീറ്റർ കുറവ് ; യോഗ്യതയിൽ ഭേദഗതി വേണമെന്ന് അരുണാചൽ മുഖ്യമന്ത്രി

ഉയരം 2.5 സെൻ്റീമീറ്റർ കുറവ് ; യോഗ്യതയിൽ ഭേദഗതി വേണമെന്ന് അരുണാചൽ മുഖ്യമന്ത്രി

0

ഇറ്റാനഗർ: പോലീസ് സർവീസിലേക്കുള്ള ഫിസിക്കൽ ടെസ്റ്റ് പാസാകുന്നതിനുള്ള ഉദ്യോഗാർഥികളുടെ ഉയരത്തിൽ ഇളവ് വരുത്തമെന്നാവശ്യമെന്നാവശ്യപ്പെട്ട് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു കേന്ദ്രസർക്കാരിന് കത്തയച്ചു.ഉയരക്കുറവ് മൂലം ഐപിഎസ് നഷ്ടമായ ഡോക്ടർ ഒജിങ് ഡാമെംഗ് സമർപ്പിച്ച ഹർജി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ(CAT) തള്ളിയതിനെ തുടർന്നാണ് യോഗ്യതയിൽ ഭേദഗതി ആവശ്യപ്പെട്ട് പേമ ഖണ്ഡു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് കത്തയച്ചത്.

ചൈന അതിർത്തി ഗ്രാമമായ മിലാങ് സ്വദേശി ഒജിങ് ദാമെംഗ് 2017 ലെ സിവിൽ സർവീസ് പരീക്ഷയിൽ 644 -ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഐപിഎസ് ഓഫീസേഴ്‌സിന്റെ താത്ക്കാലിക പട്ടികയിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ രണ്ടാം റാങ്കും ഒജിങ് നേടിയിരുന്നു. എന്നാൽ 162.5 സെന്റിമീറ്റർ ഉയരമുള്ള ഒജിങ് ശാരീരിക യോഗ്യതയുടെ അടിസ്ഥാനത്തിൽ പുറത്തായി.

165 സെന്റിമീറ്ററാണ് ഐപിഎസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വേണ്ട അടിസ്ഥാന യോഗ്യത.
2.5 സെന്റിമീറ്റർ ഉയരക്കുറവ് കാരണം ഒരു അരുണാചൽ ഡോക്ടറിന് തന്റെ ഐപിഎസ് മോഹം ഉപേക്ഷിക്കേണ്ടി വന്നതായി പേമ ഖണ്ഡു കത്തിൽ പറയുന്നു.

സെൻട്രൽ സ്റ്റാൻഡിങ് മെഡിക്കൽ ബോർഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് 2018 ഓഗസ്റ്റിൽ ഒജിങ് CAT ൽ ഹർജി നൽകിയിരുന്നു. പട്ടിക വർഗ്ഗത്തിൽ പെടുന്ന ഗൂർഖ, അസാമിസ്, കുമാവോനി, നാഗ, ഗർവാലി എന്നീ വിഭാഗക്കാർക്ക് ഐപിഎസ് തിരഞ്ഞെടുപ്പിൽ 15 സെന്റിമീറ്റർ വരെ ഉയരത്തിൽ ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഒജിങ് ഹർജിയിൽ സൂചിപ്പിച്ചു.

ഇളവിനർഹയുള്ള വിഭാഗത്തിൽ ഒജിങ് ഉൾപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2021 മേയ് 27 ന് ഒജിങ്ങിന്റെ ഹർജി CAT തള്ളി. സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗാർഥികളുടെ ഐപിഎസ് സ്വപ്‌നത്തിന് ഈ വ്യവസ്ഥ തടസ്സമാണെന്ന് പേമ ഖണ്ഡു വ്യക്തമാക്കി.

1951 ൽ തയ്യാറാക്കിയതാണ് നിലവിലെ വ്യവസ്ഥകൾ. അരുണാചൽ പ്രദേശ് സംസ്ഥാനമായി രൂപീകൃതമായത് 1987 ൽ മാത്രമാണ്. നേരത്തെ അസമിന്റെ കീഴിലായതിനാൽ അസമിലെ ഗോത്രവർഗക്കാരെന്ന പരിഗണനയിൽ ലഭിച്ചിരുന്ന ഇളവുകൾ ഇപ്പോൾ സ്വതന്ത്രസംസ്ഥാനമായപ്പോൾ അരുണാചൽപ്രദേശിലെ പ്രാദേശിക ഗോത്രവിഭാഗങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പേമ ഖണ്ഡു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here