ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ; ടിപിആർ പരിശോധിച്ച് അൺലോക്ക് നയം സ്വീകരിക്കും

തിരുവനന്തപുരം: കൊറോണ രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗണ്‍ പുതിയഘട്ടത്തിലേക്ക്. ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

എല്ലാ വ്യവസായസ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍ ജ്വല്ലറി, പുസ്തകവില്പന കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. കള്ള് ഷാപ്പുകളില്‍ പാഴ്സല്‍ നല്‍കാം. പാഴ് വസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. അത് കൊണ്ടാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ ലോക്ക് ഡൗണ്‍ സമയപരിധി തീരുന്നതിന് മുമ്പ് തന്നെ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ നിശ്ചിത ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. അന്തര്‍ജില്ലാ യാത്രകളുടെ കാര്യത്തിലാണ് പിന്നീട് തീരുമാനം വരാനുള്ളത്.

ശരാശരി ടിപിആര്‍ പരിശോധിച്ചാകും കൂടുതൽ ഇളവുകൾ അനുവദിക്കുന്നത്. 20 ന് മുകളിലേക്കെത്തിയ ടിപിആര്‍ ഇപ്പോള്‍ ശരാശരി 16 ലെത്തി. ഞായറാഴ്ച 16 ലും താഴെ എത്തിയതോടെ കൂടുതല്‍ ഇളവുകള്‍ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഘട്ടം ഘട്ടമായി അണ്‍ലോക്ക് എന്ന നയമാണ് പൊതുവെ സര്‍ക്കാര്‍ അംഗീകരിക്കുന്നത്. എന്നാല്‍ ചില പഞ്ചായത്തുകളില്‍ ഇപ്പോഴും 30 ശതമാനത്തിന് മേല്‍ ടിപിആര്‍ തുടരുന്ന സാഹചര്യം വെല്ലുവിളിയായി തുടരുകയാണ്.