കൊടകര കുഴൽപ്പണക്കേസ്; ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സഹലേഷ് , സഫലേഷ്, സജിത്, ബിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും വാടാനപ്പിള്ളി സ്വദേശികളാണ്. ഇന്നലെ വാടാനപ്പിളളിയിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു.

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ ബിജെപി ഗ്രുപ്പുകളിലെ അഭിപ്രായഭിന്നതകൾ മറനീക്കി പുറത്ത് വന്നത് ഇന്നലെയാണ്. വാടാനപ്പള്ളിയിലെ വാക്സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കുഴൽപ്പണകേസിൽ ബിജെപി ജില്ലാ ട്രഷറർക്കും, പഞ്ചായത്ത് മെമ്പർക്കും പങ്കുള്ളതായി വാട്സ്ആപ്പ ​ഗ്രൂപ്പിൽ ഹരിപ്രസാദ് എന്നയാൾ ഇട്ട പോസ്റ്റാണ് ഇന്നലത്തെ പ്രാദേശിക തർക്കത്തിനിടയാക്കിയത്.

തുടർന്ന് ഹരിപ്രസാദ് കൊറോണ വാക്സിൻ എടുക്കാൻ വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ സഹലേഷ്, സഫലേഷ്, രാജു എന്നിവരുമായി വാക് തർക്കത്തിലായി. തർക്കം കൈയേറ്റമായി. തുടർന്ന് വ്യാസ ന​ഗർ സ്വദേശി ഹർഷൻ കത്തി എടുത്ത് വീശി. ഇതിൽ വാടാനപ്പിള്ളി സ്വദേശി കിരണിന് കുത്തേറ്റു.