പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വരവ് അനിശ്ചിതത്വത്തില്‍

കൊച്ചി: ലക്ഷദ്വീപില്‍ കർശന നടപടികളുമായി മുന്നോട്ടു പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ലക്ഷദ്വീപില്‍ എത്താനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട്. ദ്വീപിലെ ബിജെപിയെ അടക്കം ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗം ഇന്നലെ ജോയിന്റ് കമ്മറ്റി രൂപീകരിച്ചിരുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി തുടരാനാണ് തീരുമാനം.

അതിനിടെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ച് മാറ്റിയതിന് പിന്നാലെ തേങ്ങാ കര്‍ഷകര്‍ തേങ്ങ സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ച് മാറ്റാന്‍ അഡ്മിനിസ്‌ട്രേഷന്‍ നീക്കം തുടങ്ങി.അനധികൃത നിര്‍മ്മാണമാണെന്നും പൊളിച്ചുനീക്കണമെന്നും കാണിച്ച് 12 പേര്‍ക്കാണ് ഡെപ്യൂട്ടി കളക്ടര്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത 11 പ്രതിഷേധക്കാരെ റിമാന്‍ഡ് ചെയ്തു.