കൊച്ചി: റോഡപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന എറണാകുളം അങ്കമാലി അതിരൂപതാംഗവും സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്ററുമായ ഫാ. ചെറിയാൻ നേരെവീട്ടിൽ (49) അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം പിന്നീട്. വൃക്കദാനത്തിലൂടെ ഏറെ ശ്രദ്ധേയനായ അച്ചന് ഇക്കഴിഞ്ഞ 13 നാണ് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
വൈറ്റില മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു ഫാ. ചെറിയാൻ നേരെവീട്ടിൽ. അപകടത്തെ തുടർന്ന് ലേക്ക്ഷോർ ആശുപത്രിയിൽ മേജർ സർജറിക്ക് വിധേയനായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ
വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ചന് ഇന്നലെ ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം.
1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിൽ ജനിച്ചു. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്. അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ ഇന്നലെ ആശുപത്രിയിലെത്തി അച്ചനെ സന്ദർശിച്ചു പ്രാർഥിച്ചിരുന്നു.
മെയ് 13ന് രാത്രി ഏഴിന് മരടിലെ കണ്ണാടിക്കാട് റോഡ് കുറുകെ കടക്കുന്നതിന് ഇടയിൽ ഒരു ബൈക്ക് യാത്രികൻ സഞ്ചരിച്ച വാഹനം അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ടീഷർട്ടും പാൻ്റ്സും ധരിച്ചിരുന്ന അച്ചനെ ബൈക്ക് യാത്രികൻ തന്നെ സമീപത്തെ ആശുപത്രിയിലാക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിൽസയ്ക്ക് ലേക്ക്ഷോർ ഹോസ്പിറ്റലിലേക്ക് മാറ്റി. അപ്പോൾ ആരും അച്ചനെ തിരിച്ചറിഞ്ഞിരുന്നില്ല.
തന്റെ ഇടവക പള്ളിയിൽ രാവിലെ ഓൺലൈനിൽ കുർബാന ചൊല്ലേണ്ടിയിരുന്ന വികാരിയെ കാണാതായപ്പോൾ, രാവിലെ എത്തിയ സഹായിയും വിശ്വാസികളും നടത്തിയ നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് അച്ചനെ തിരിച്ചറിഞ്ഞത്.