പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഒരാളുടെ മൃതദേഹം കണ്ടെത്തി; കാണാതായവർക്കു വേണ്ടി ഊർജ്ജിത തിരച്ചിൽ

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയിൽനിന്നു കണ്ടെത്തിയത്. കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ കടൽക്ഷോഭത്തിൽ മറിഞ്ഞത്. കാണാതായ പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായ പൂന്തുറ, വലിയതുറ, വിഴിഞ്ഞം സ്വദേശികളായ 10 പേരിൽ ഏഴു പേരെ ഇന്നലെ മുതൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. പുലർച്ചെ മൂന്നിനു ശേഷം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച കോസ്റ്റ്ഗാർഡ് രാവിലെ ഒൻപതിനുശേഷം വീണ്ടും തിരച്ചിൽ ആരംഭിച്ചു.

നാവിക സേനയുടെ ഡോമിയർ വിമാനവും രക്ഷാപ്രവർത്തനത്തിനെത്തും. ഫിഷറീസ് മന്ത്രി സജി ചെറിയാനും മന്ത്രി ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാൻ എത്തിയിരുന്നു.
കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.