എയർ ആംബുലൻസിന് പ്രത്യേക അനുമതി; നിയന്ത്രണങ്ങൾ കടുപ്പിച്ച്‌ പ്രഫുൽ പട്ടേൽ

കൊച്ചി: ലക്ഷദ്വീപിൽ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ടു പോയി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപിലെ എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്.

വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് അനുവദിക്കേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അഡ്മിനിസ്ട്രേറ്റർ നാലംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച്‌ മാത്രമേ ഇനി രോഗികളെ എയർ ആംബലൻസിൽ മാറ്റാൻ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കിൽ രോഗികളെ കപ്പൽ മാർഗമേ മാറ്റാൻ സാധിക്കുകയുള്ളു.

നേരത്തെ അതാത് ദ്വീപുകളിലെ മെഡിക്കൽ ഓഫീസർക്ക് എയർ ആംബുലൻസിന് അനുമതി നൽകാൻ സാധിക്കുമായിരുന്നു. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യം കൂടുതൽ സങ്കീർണാക്കുമെന്നാണ് വിലയിരുത്തൽ.

വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താനാവശ്യപ്പെടുന്ന പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്. കാര്യക്ഷമതയില്ലാത്ത ജീവനക്കാർക്കെതിരേ നടപടിയുണ്ടായേക്കും. വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതിൽ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ തീരുമാനം.