സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചു; ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ രാജൻ പി ദേവിന്റെ മകൻ ഉണ്ണി ദേവിൻ്റെ കുറ്റസമ്മതം

കൊച്ചി: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ പ്രിയങ്കയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഉണ്ണി പി ദേവിൻ്റെ കുറ്റസമ്മതം. ഭാര്യ പ്രിയങ്കയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ഉണ്ണി നെടുമങ്ങാട് പോലീസിനോടാണ് കുറ്റസമ്മതം നടത്തിയത്. ഇന്നലെയാണ് ഉണ്ണി പി ദേവ് അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ഉണ്ണി രാജൻ പി ദേവിനെ റിമാൻഡിൽ വിട്ടു.

പ്രിയങ്കയെ ഉണ്ണിയുടെ അമ്മ ശാന്തമ്മയും ഉപദ്രവിച്ചിരുന്നുവെന്ന് പ്രിയങ്കയുടെ അമ്മ ജയ വ്യക്തമാക്കിയിരുന്നു. ഉണ്ണിയുടെ അമ്മ നിലവിൽ കൊറോണ ബാധിതയാണ്. നെഗറ്റീവായാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിലാണ് പ്രിയങ്ക തൂങ്ങി മരിക്കുന്നത്. പ്രിയങ്കയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഉണ്ണിയുടെ അറസ്റ്റ്.

2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഭർതൃവീട്ടിലെ ശാരീരിക-മാനസിക പീഡനമാണ് പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സ്ത്രീധനം ആവശ്യപ്പെട്ട് പ്രിയങ്കയെ മർദ്ദിച്ച് അവശയാക്കിയ ശേഷം രാത്രി മുഴുവൻ വീട്ടിൽ കയറ്റാതെ മുറ്റത്ത് നിർത്തി. ഇതിന്റെ തെളിവായി മർദ്ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ചീത്തവിളിക്കുന്നതിന്റെ ശബ്ദരേഖയും ആത്മഹത്യ ചെയ്യും മുൻപ് പ്രിയങ്ക പോലീസിന് കൈമാറിയിരുന്നു.