മുംബൈ ബാര്‍ജ് അപകടം: കാണാതായ 86 പേരുടെ മൃതദേഹം കണ്ടെടുത്തു; അപകടത്തില്‍ മരിച്ചത് 8 മലയാളികള്‍; രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു

മുംബൈ: ടൗട്ടെ ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജില്‍ കാണാതായ 86 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി നാവികസേന അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച അറേബ്യന്‍ കടലില്‍ മുങ്ങിയ ബാര്‍ജ് പി 305 , ടഗ് ബോട്ട് വരപ്രദ എന്നിവയിലെ കാണാതായവര്‍ക്ക് വേണ്ടിയുള്ള എട്ട് ദിവസത്തെ ‘സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ‘ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ നാവികസേന അവസാനിപ്പിച്ചത്.

അറബികടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലികാറ്റില്‍പ്പെട്ട മുങ്ങിയ പി 305 ബാര്‍ജ് അപകടത്തെ തുടര്‍ന്ന് എട്ട് മലയാളികളാണ് മരിച്ചത്. ആകെ മരണം 86 ആണെങ്കിലും തീരത്തടിഞ്ഞ മൃതദേഹങ്ങളില്‍ ചിലത് ഇപ്പോഴും തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ 70 മരണം ആണ് ഔദ്യോഗിക കണക്ക്.

പി-305 ബാര്‍ജ് . ടഗ് ബോട്ട് എന്നിവയുടെ സമീപത്ത് നിന്ന് 70 മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങലില്‍ നിന്നാണ് 16 മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതില്‍ മലയാളിയായ പത്തനംതിട്ട സ്വദേശി വിവേകിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി ഉയര്‍ന്നത്.

അതേസമയം പി-305 ബാര്‍ജിന്റെ അവശിഷ്ടങ്ങളും കടലിനടയില്‍ നിന്നും കണ്ടെടുത്തു. നാവിക സേനയുടെ ഐഎന്‍സ് മകറിന്റെ സഹായത്തോടെയാണ് ബാര്‍ജിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തത്. എണ്ണ പരിവേഷണം,ഖനനം എന്നിവയ്ക്ക് വേണ്ടി ഒഎന്‍ജിസി കരാര്‍ അടിസ്ഥാനത്തില്‍ എടുത്തിരുന്ന ബാര്‍ജ് ആയിരുന്നു പി-305.

പി-305 ബാര്‍ജിനൊപ്പം മറ്റ് രണ്ട് ബാര്‍ജുകള്ഡ കൂടി അപകടത്തില്‍പ്പെട്ടിരുന്നുവെങ്കിലും അവയിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു ബാര്‍ജ് ആയ ഗാല്‍ കണ്‍സ്ട്രക്ടര്‍ രക്ഷപെടുത്താന്‍ ശ്രമിക്കവെയാണ് ടഗ് ബോട്ട് വരപ്രദ അപകടത്തില്‍പ്പെടുന്നത്.

അപകട സാധ്യത മുന്നറിയിപ്പ് അവഗണിച്ചതിന് പി-305 ബാര്‍ജിലെ ക്യാപ്റ്റനെതിരെ നരഹത്യക്ക് കേസ് രജിസറ്റര്‍ ചെയ്യുകയും ഉണ്ടായി. മുബൈ നഗരതീരത്ത് നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ ആയായിരുന്നു അപകടം ഉണ്ടായത്.