കൊറോണയ്ക്കെതിരെ കൂടുതൽ പ്രതിരോധശേഷി ; കോവാക്‌സിന്റെ ബൂസ്റ്റർ ഡോസ് പരീക്ഷണം ആരംഭിച്ചു

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ ബൂസ്റ്റർ ഡോസ് പരീക്ഷണം ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ചു. കൊറോണ വൈറസിനെതിരെ കൂടുതൽ പ്രതിരോധശേഷി ആർജിക്കുന്നതിനാണ് കോവാക്സിന്റെ മൂന്ന് ഡോസുകൾ കുത്തിവെയ്ക്കുന്നത്.

ആറ് മാസങ്ങൾക്ക് മുൻപ് കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച 190 പേരാണ് ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ ഒമ്പത് ഇടങ്ങളിലായി ആറ് മാസമാണ് പരീക്ഷണ കാലയളവ്. ചെന്നൈയിൽ ഇതിനോടകം ഏഴ് പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

കോവാക്‌സിന്റെ ആദ്യഘട്ട വാക്‌സിനേഷന് ശേഷം ആറോ എട്ടോ മാസങ്ങൾ കഴിയുമ്പോൾ പ്രതിരോധം വർധിപ്പിക്കാനായാണ് ബൂസ്റ്റർ ഡോസ് എടുക്കുന്നത്. എന്നാൽ ഈഡോസ് ഫലവത്താവുകയോ ആവാതിരിക്കുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കൂടുതൽ പഠനത്തിന് ശേഷം വിശദാംശങ്ങൾ പുറത്തുവിടാൻ സാധിക്കുമെന്ന് എയിംസിൽ കോവാക്‌സിൻ ബൂസ്റ്റർ ഡോസ് പരീക്ഷണത്തിന് നേതൃത്വം നൽകുന്ന ഡോ. സഞ്ജയ് റായ് പറഞ്ഞു. ബൂസ്റ്റർ ഡോസിന്റെ ദീർഘകാല പ്രതിരോധം, സുരക്ഷ, പ്രതികരണം എന്നിവ നിരീക്ഷിക്കാനാണ് ഈ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.