ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ കളക്ടര്‍ എറിഞ്ഞുടച്ച മൊബൈലിന് പകരം യുവാവിന് പുതിയ മൊബൈല്‍ വാഗ്ദാനം ചെയ്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഛത്തീസ്ഗഡ്: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡില്‍ കളക്ടര്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച സംഭവത്തില്‍ യുവാവിന് പുതിയ മൊബൈല്‍ വാങ്ങി നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. സൂരജ്പൂര്‍ ജില്ലാ കളക്ടറായിരുന്ന രണ്‍ബീര്‍ ശര്‍മ്മയാണ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി എറിഞ്ഞുടച്ച ശേഷം മുഖത്തടിച്ചത്. കളക്ടകര്‍ യുവാവിനെ മുഖത്തടിച്ച ശേഷം ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് യുവാവിനെ തല്ലാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

സൂരജ്പൂറില്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ കളക്ടര്‍ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും രണ്‍ബീറി്ന്റെ നടപടിയില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി ഇദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് നീക്കി പുതിയ കളക്ടറെ നിയമിക്കുകുയും ചെയ്തു.

ഇതില്‍ യുവാവിനോടും കുടുംബത്തോടും മാപ്പ് അപേക്ഷിച്ച ശേഷമാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഇപ്പോള്‍ പുതിയ മൊബൈല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഎഎസ് അസോസിയേഷനും രണ്‍ബീറിന്റെ നടപടിയെ വിമര്‍ശിച്ചു. രണ്‍ബീറിന്റെ നടപടി സ്വീകാര്യമല്ലെന്ന് വിലയിരുത്തിയ അസോസിയേഷന്‍ അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്ന് തന്നെ യുവാവിന് നഷ്ട പരിഹാരം ന്ല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.