തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ കൊറോണ രോഗികൾ വർധിച്ചതോടെ മരുന്നുകളുടെ ലഭ്യത കുറഞ്ഞതിനാൽ കൂടുതൽ സംസ്ഥാനങ്ങൾ മരുന്നിനായി കേരളത്തിലേക്ക്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടിയതിനൊപ്പം മരുന്നുകൾക്കായി മറ്റ് സംസ്ഥാനങ്ങൾ കേരള വിപണിയെ വൻതോതിൽ ആശ്രയിക്കുന്നത് ആഭ്യന്തര മരുന്ന് വിപണിയിൽ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്.
മരുന്നുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്താൻ വൈകുന്നുണ്ട്. അതിനാൽ പെട്ടന്ന് ഉത്പാദനം കൂട്ടാൻ കഴിയില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് മരുന്ന് കമ്പനികളും വിദഗ്ധരും പറയുന്നു.
ഗുരുതര കൊറോണ രോഗികളിൽ ചികിത്സയുടെ രണ്ടാം ഘട്ടത്തിൽ ഉപയോഗിക്കുന്ന മരുന്നുകൾ പലതും കിട്ടാതായിട്ടുണ്ട്. ഡെക്സാമെത്തസോൺ, മീഥൈൽ പ്രെഡ്നിസോൾ തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകൾ, രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഹെപാരിൻ വിഭാഗത്തിൽ പെടുന്ന മരുന്നുകൾക്കാണ് ഏറ്റവും കൂടുതൽ ക്ഷാമം.
കൊറോണാനാന്തരം ബ്ലാക്ക്ഫംഗസ്സ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇത്തരം രോഗികൾക്ക് നൽകുന്ന മരുന്നുകളും വിപണിയിൽ കുറഞ്ഞ് തുടങ്ങി. മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്നും പുതിയ സ്റ്റോക്ക് എത്താൻ താമസമുണ്ടാകുമെന്നുമാണ് മൊത്തവിതരണക്കാർ പറയുന്നത്. രോഗികളുടെ എണ്ണം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്ന് മരുന്നുകൾ കയറ്റി അയച്ചതും കേരളത്തിലെ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണം.