സംസ്ഥാനത്ത് മഴ തുടരുന്നു; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; നാല് ഡാമുകളിൽ ഓറഞ്ച് അലേർട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്നതിനെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ നാല് ഡാമുകശിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജലസേചന പദ്ധതികളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

വേനൽ മഴ നിറഞ്ഞതും ടൗട്ടേ ചുഴലിക്കാറ്റുമാണ് സംസ്ഥാനത്ത് മഴയുടെ അളവ് കൂട്ടിയത്. 128 ശതമാനം അധികം മഴയാണ് മാർച്ച് 1 മുതൽ കേരളത്തിൽ ലഭിച്ചത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 216 ശതമാനം അധികം മഴയാണ് ഇവിടെ ലഭിച്ചത്. എറണാകുളത്ത് 171 ശതമാനം കൂടുതൽ മഴയും പത്തനംതിട്ടയിൽ 161 ശതമാനം കൂടുതൽ മഴയും ലഭിച്ചു.

പെരിങ്ങൽക്കൂത്ത്, കല്ലാർകുട്ടി, ലോവർപെരിയാർ, മൂഴിയാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുന്നത്. നെയ്യാർ, മലങ്കര,കുറ്റ്യാടി, കാരാപ്പുഴ, ശിരുവാണി, കല്ലട, കാഞ്ഞിരപ്പുഴ ഡാമുകളിൽ യെല്ലോ അലേർട്ടും നൽകി. 2336 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. 2663 അടി സംഭരണ ശേഷിയുള്ള ഷോളയാറിൽ 2612 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ബം​ഗാൾ ഉൾക്കടലിൽ അടുത്ത ആഴ്ചയോടെ ന്യൂനമർദം വരുന്നതും കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പും ഡാമുകളിലെ ജലനിരപ്പ് ഉയരാൻ ഇടയാക്കും.