ചെന്നൈ: കൊറോണ ബാധിതനായ ഡോക്ടർ വ്യാജ റെംഡെസിവിർ മരുന്ന് കുത്തിവെച്ച് മരിച്ചു. ഡിണ്ടിവനം മെഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന ഡോ.രാമനാണ് വ്യാജ റെംഡെസിവിർ കുത്തിവെപ്പിന് ഇരയായത്. അവശ നിലയിലായ ഇദ്ദേഹത്തെ പിന്നീട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ഡോ.രാമൻ്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. 12 കുപ്പി മരുന്നാണ് അനുവദിച്ചിരുന്നത്. എന്നാൽ, പരിശോധനയിൽ 18 കുപ്പി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പുതുച്ചേരിയിൽനിന്ന് വ്യാജ മരുന്ന് എത്തിച്ച വിവരമറിയുന്നത്.
കൊറോണ ചികിത്സ രേഖകളിൽ ക്രമക്കേടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് കൊറോണ ചികിത്സക്കുള്ള ലൈസൻസ് സർക്കാർ റദ്ദാക്കി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റർ ഡോ. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.