കൂടുകള്‍ തുറന്നു കിടക്കുന്നതറിഞ്ഞില്ല; മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി

ഈറ്റാനഗര്‍: മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ജീവനക്കാരനായ പൌലോഷ് കര്‍മാക്കറി (35) നെയാണ് ഈറ്റനഗർ മൃഗശാലയിലെ പെണ്‍ കടുവ ആക്രമിച്ചത്. ദേഹം മുഴുവന്‍ മുറിവോടെ കണ്ടെത്തിയ പൌലോഷിനെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നു. മൃഗശാലയിലെ ഡോക്ടര്‍ തന്നെ മരണം സ്ഥിരീകരിച്ചു.ആസാമിലെ ലക്കിംപൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട പൌലോഷ് കര്‍മാക്കര്‍.

ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കടുവകൂട്ടിലെ കുളം വൃത്തിയാക്കുവാന്‍ കയറിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്. ചിപ്പിയെന്ന് പേരുള്ള ബംഗാള്‍ പെണ്‍ കടുവയാണ് ആക്രമണം നടത്തിയത്. കടുവയുടെ വിരഹകേന്ദ്രമായ പ്രധാന കൂട്ടിലേക്ക് ജീവനക്കാര്‍ കയറുമ്പോള്‍ കടുവകളെ മറ്റൊരു അനുബന്ധ കൂട്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ മാറ്റിയ കൂടുകള്‍ തുറന്നിരുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലായത്.

മൃഗശാലയിലെ മൃഗ പരിപാലകരില്‍ നിന്നും സംഭവിച്ച തെറ്റാണ് ഇത്തരത്തില്‍ ഒരു അപകടത്തിലേക്ക് നയിച്ചത് . സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയും പൊലീസ് പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കയാണ് പൊലീസ്.