എൻസിപിയിൽ നിന്നും ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവിന്; റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പ്

തിരുവനന്തപുരം: എൻസിപിയിൽ നിന്നും ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവിന് നൽകി. രണ്ടര വർഷത്തിന് ശേഷം വകുപ്പ് കെബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ എൻസിപിയുടെ എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പ്. പകരം എകെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയാകും. കേരള കോൺഗ്രസിന്റെ മന്ത്രി റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് നൽകി. ഇടുക്കിയിൽ നിന്നുള്ള മന്ത്രിയാണ് റോഷി അഗസ്റ്റിൻ.

വീണ ജോർജിനെയാണ് ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ ശക്തമാവുന്നതിനിടെയാണ് രണ്ടാം തവണയും എംഎൽഎയായ വീണ ജോർജിനെ പരിഗണിച്ചത്. ആറന്മുളയിൽ നിന്നുള്ള എംഎൽഎയാണ് വീണ ജോർജ്.

പൊതുമരാമത്ത് വകുപ്പ്/ ടൂറിസം വകുപ്പ് മന്ത്രിയായി മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. ഇ പി ജയരാജൻ കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദനെ തെരഞ്ഞെടുത്തു.

തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെഎൻ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎൻ ബാലഗോപാൽ.
വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവൻകുട്ടിയെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ രണ്ടായി തുടരും. ആർ ബിന്ദുവാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ രണ്ടായി തുടർന്നേക്കും.

ഫിഷറീസ് സാംസ്‌ക്കാരികം സജി ചെറിയാൻ കൈകാര്യം ചെയ്യും. വിഎൻ വാസവൻ എക്സൈസ്/സഹകരണം വകുപ്പുകൾ കൈകാര്യം ചെയ്യും. ജെഡിഎസ് നേതാവ് കെ കൃഷ്ണൻകുട്ടിയെ വൈദ്യുതി വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു.

ഐഎൻഎൽ മന്ത്രി അഹമ്മദ് ദേവർകോവിൽ തുറമുഖം, പുരാവസ്തു വകുപ്പുകൾ കൈകാര്യം ചെയ്യും.