കൊറോണ വ്യാപനത്തെക്കുറിച്ച് അധികം സംസാരിച്ചാല്‍ രാജ്യദ്രോഹകുറ്റം നേരിടേണ്ടിവരുമെന്ന് ഭയം; യോഗി സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഭരണകക്ഷി എംഎല്‍എ. ബിജെപിയുടെ സീതാപൂര്‍ എംഎല്‍എ രാകേഷ് റാത്തോര്‍ ആണ് യോഗി ആ്ദിത്യനാഥ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. സംസ്ഥാനത്തെ കൊറോണ മാനേജ്‌മെന്റിനെ കുറിച്ച് തുറന്ന് പറഞ്ഞാല്‍ രാജ്യദ്രോഹ കുറ്റം നേരിടേണ്ടി വരുമെന്നാണ് രാകേഷ് റാത്തോര്‍ പ്രതികരിച്ചത്.

സീതാപൂരിലെ ഐസിയു സൗകര്യങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാകേഷ് റാത്തോര്‍. ‘എംഎല്‍എമാര്‍ക്ക് എന്ത് നിലപാടാണ് ഉള്ളത്? ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചാല്‍ രാജ്യദ്രോഹക്കുറ്റം, ചുമത്തപ്പെടും,” രാകേഷ് റാത്തോഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏതെങ്കിലും എംഎല്‍എക്ക് തന്റെ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും രാകേഷ് റാത്തോഡ് ചോദിച്ചു. ‘എല്ലാം ശരിയാണ്. കാര്യങ്ങള്‍ മികച്ചതാക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മാത്രമേ പറയൂ,’ അദ്ദേഹം പരിഹാസ്യമായ മറ്റൊരു മറുപടി നല്‍കി.

സംസ്ഥാനത്ത് കൊറോണ രോഗികള്‍ വര്‍ദ്ധിക്കുമ്പോഴും സീതാപൂരിലെ ഐസിയു സംവിധാനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തന രഹിതമായി നില്‍ക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ച മധ്യമ പ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസമാണ് രാകേഷ് റാത്തോഡ് ഇങ്ങിനെ പ്രതികരിച്ചത്.

സര്‍ക്കാര്‍ താനല്ല, സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമെ തനിക്ക് പറാന്‍ കഴിയു എന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍പും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് റാത്തോഡ്. എന്നാല്‍ ഇതാദ്യമായല്ല യോഗി സര്‍ക്കാര്‍ കൊറോണ സ്ഥിതി കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് ഒരു ബിജെപി നേതാവ് തന്നെ രംഗത്തെത്തുന്നത്.