എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കൊറോണ ബാധിച്ച് മരിച്ചു

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥി സൂരജ് കൃഷ്ണ (21) കൊറോണ ബാധിച്ച് മരിച്ചു. കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിംഗിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസിൽ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു.

യൂനിവേഴ്സിറ്റി ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാൽ തിരുവനന്തപുരത്തെ വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്. താൽക്കാലികമായി ഓൺലൈൻ ക്ലാസുകൾ നിർത്തിയശേഷം മൂന്ന് ദിവസം മുമ്പ് മഴയത്ത് സുഹൃത്തുക്കളുമായി ഫുട്ബാൾ കളിച്ചതിനെ തുടർന്ന് പനി പിടിച്ചിരുന്നു.

ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ വിളപ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഓക്സിജൻ കുറഞ്ഞ് ആരോഗ്യനിലയിൽ വ്യത്യാസമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറോടെ മരിക്കുകയായിരുന്നു.

ശ്വാസകോശത്തിൽ ന്യൂമോണിയ ബാധിച്ചതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.മികച്ച എൻ.സി.സി കേഡറ്റായിരുന്ന സൂരജ് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.

വട്ടിയൂർക്കാവ് വിളപ്പിൽ പഞ്ചായത്തിൽ ‘നീലാംബരി’യിൽ ഡ്രൈവറായ കെ. സുരേഷ് കുമാറിൻ്റെ വീട്ടമ്മയായ മഞ്ജുഷയുടെയും മകനാണ് സൂരജ്. സഹോദരി: ആര്യ കൃഷ്ണ.