ബെയ്ജിംഗ് : ചൈനയിൽ രണ്ട് ദിവസമായി തുടരുന്ന ചുഴലിക്കാറ്റിൽ 12 മരണം. 300 ലധികം പേർക്ക് പരിക്കേറ്റു. വുഹാനിലും, കിഴക്കൻ ചൈനയിലെ നഗരമായ സുഷൗവിലുമാണ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത്.
വുഹാനിൽ എട്ട് പേരും, സുഷൗവിൽ നാല് പേരുമാണ് മരിച്ചത്.മണിക്കൂറിൽ 202 മുതൽ 220 കിലോ മീറ്റർ വേഗതിയിൽ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
രണ്ട് ദിവസമായി തുടരുന്ന കാറ്റിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 27 വീടുകൾ പൂർണമായും, 130 വീടുകൾ ഭാഗികമായും തകർന്നു. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പല ഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.