രാജ്യമെങ്ങും പ്രാണവായു നൽകി കൊറോണ പോരാട്ടത്തില്‍ അഭിമാനമായി ഒഡീഷ; 24 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ നല്‍കിയത് 13 സംസ്ഥാനങ്ങള്‍ക്ക്

ഭുവനേശ്വര്‍: രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ നിര്‍ണായക ഇടപെടലുമായി കരുത്ത് പകരുകയാണ് ഓഡീഷ. കേരളമടക്കം 13 സംസ്ഥാനങ്ങള്‍ക്കാണ് പ്രാണവായു വിതരണം ചെയ്ത് ഒഡീഷ കരുത്ത് പകര്‍ന്നത്. അതും വെറും ഇരുപത്തിനാല് ദിവസത്തിനുള്ളില്‍.

777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഒഡീഷ വിവിധ സംസ്ഥാനങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്. കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന,മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്,ഡെല്‍ഹി, കര്‍ണ്ണാടക പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് ഒഡീഷ ഓക്സിജന്‍ എത്തിച്ചത്.

ഇതില്‍ കേരളത്തിലേക്ക് മാത്രം 100 മെട്രിക് ടണ്‍ ഓക്‌സിജനാണ് ലഭിച്ചത്. ഇന്ന് രാവിലെയാണ് കേരളത്തിനുള്ള ഓക്‌സിജന്‍ ടാങ്കര്‍ വല്ലാര്‍പാടത്ത് എത്തിയത്.

ഒഡീഷയുടെ മികച്ച പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണല്‍ ലാ്ന്‍സെറ്റിന്റെ പ്രശംസയും ലഭിച്ചു. ലാന്‍സെറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ”ഇന്ത്യയുടെ കോവിഡ് -19 എമര്‍ജന്‍സി” എന്ന എഡിറ്റോറിയലില്‍, ഒഡീഷ കൊറോണ തരംഗത്തെ പ്രതിരോധിക്കുന്നതിന് മികച്ച തയ്യാറെടുപ്പ് നടത്തിയെന്നും പറയുന്നു.