ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവത്തിൻ്റെ ചുരുളഴിയുന്നു ; അഞ്ച് പ്രതികള്‍ അറസ്റ്റിൽ

കൊച്ചി: ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ മുഖ്യപ്രതി ബാബുക്കുട്ടന്റെ കൂട്ടാളിയായ രണ്ട് പേര്‍ കൂടി പിടിയിലായതോടെ ആക്രമണത്തിൻ്റെ ചുരുളുഴിയുന്നു. ഇതോടെ ആകെ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. വര്‍ക്കല ആയിരൂര്‍ മുത്തു ഭവനില്‍ സുരേഷ് (44), വര്‍ക്കല ആയിരൂര്‍ ശ്രീനിലയത്തില്‍ അച്ചു(20) എന്നിവരാണ് പിടിയിലായത്.

വീടിനുള്ളില്‍ ഒളിച്ചിരുന്ന സുരേഷിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് അച്ചുവിനെയും പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഏപ്രില്‍ 28ന് രാവിലെ 8.45ന് ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറിലാണ് മുളന്തുരുത്തി സ്വദേശിനിയായ യുവതിയെ ബാബുക്കുട്ടന്‍ ആക്രമിച്ച് സ്വര്‍ണ്ണ കവര്‍ച്ച നടത്തിയത്. നേരത്തേ പിടിയിലായ മുത്തുവിന്റെ പിതാവാണ് സുരേഷ്.

മുഖ്യപ്രതി ബാബുക്കുട്ടന്‍ യുവതിയുടെ സ്വര്‍ണ്ണം
ഉള്‍പ്പെടെയുള്ള ബാഗ് സുരേഷിനെയാണ് ഏല്‍പ്പിച്ചത്. നേരത്തെ പിടിയിലായ പ്രദീപ്, മുത്തു ഇവര്‍ ചേര്‍ന്ന് വര്‍ക്കലയിലെ ജ്വല്ലറിയില്‍ സ്വര്‍ണ്ണം ഉരുക്കിയ ശേഷമാണ് വിറ്റത്. ഈ തുക ഇവര്‍ സുരേഷിനെ ഏല്‍പ്പിച്ചു. ഇയാളാണ് പണം വീതംവച്ച് നല്‍കിയത്. പത്തോളം മോഷണകേസിലെ പ്രതിയാണ് സുരേഷെന്ന് പോലീസ് പറഞ്ഞു.

ബാബുക്കുട്ടന് ഒളി സങ്കേതം ഒരുക്കിയതും സ്വര്‍ണ്ണം വില്‍പ്പന നടത്തുന്നതിനും മറ്റുമായി വാഹനസൗകര്യം ചെയ്തത് അച്ചുവാണ്. ഇതോടെ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായി.

മുഖ്യപ്രതി ബാബുക്കുട്ടനെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് പോലീസ് അടുത്തദിവസം കോടതിയില്‍ അപേക്ഷ നല്‍കും. സംഭവം നടന്ന ബോഗിയില്‍ മാത്രമാണ് തെളിവെടുപ്പ് നടത്തിയിട്ടുള്ളൂ. മുളന്തുരുത്തിയിലും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്താനുണ്ട്.