ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സാധ്യമായ എല്ലായിടത്തു നിന്നും പ്രതിരോധ വാക്‌സിന്‍ ശേഖരിച്ച് മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്‌സിനേഷൻ നൽകണമെന്ന് കോൺഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. കൊറോണയുടെ രൂക്ഷമായ രണ്ടാം തരംഗം രാജ്യത്തുടനീളം വ്യാപിക്കുന്നതിനാല്‍ കേന്ദ്രം ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കത്തില്‍ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
രാജ്യത്തെ ആശുപത്രികള്‍ കവിഞ്ഞൊഴുകുകയാണ്. ലക്ഷക്കണക്കിന് പേര്‍ മരിക്കുകയും ചെയ്തു. ഇതിനെ സമ്പൂര്‍ണ്ണ നാശം വിതയ്ക്കുന്ന ദുരന്തം എന്ന അര്‍ത്ഥത്തില്‍ ‘അപ്പോക്കലിപ്റ്റിക് ഹ്യൂമന്‍ ട്രാജഡി’ എന്നും കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഇതിന് മുന്‍പും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ സര്‍ക്കാരിന് നടപ്പാക്കാമായിരുന്ന കാര്യങ്ങളില്‍ അലംഭാവം വരുത്തിയെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇത് കൊറോണ ഒരു മഹാദുരന്തമായി മാറുന്നതിന് കാരണായെന്നും കത്തിൽ പറയുന്നു.
വാക്‌സിന് ലൈസൻസ്ഡ് സംവിധാനം ഏർപ്പെടുത്തുക ,സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പണം കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുക, കണക്കില്‍പ്പെടാത്ത സ്വകാര്യ നിക്ഷേപങ്ങള്‍ പി എം കെയര്‍ ഫണ്ടിലേക്ക് മാറ്റി കൊറോണ പ്രതിരോധത്തിന് വിനിയോഗിക്കുക, തൊഴില്‍ രഹിതര്‍ക്ക് സാമ്പത്തിക സഹായം നൽകുക, ഭക്ഷ്യധാന്യ വിതരണം നടപ്പാക്കുക, കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവേഗൗഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി തുടങ്ങി രാജ്യത്തെ പ്രധാന 12 പ്രതിപക്ഷ കക്ഷി നേതാക്കളാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. എന്നാൽ ആം അദ്മി പാർട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും കത്തില്‍ ഒപ്പ് വയ്ക്കുന്നതില്‍ നിന്നും വിട്ട് നിന്നു.