എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ കൊറോണ ബാധിച്ച് അന്തരിച്ചു

തൃശൂർ: കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊറോണ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഒന്‍പതിലധികം നോവലുകളും അഞ്ച് തിരക്കഥകളും എഴുതിയിട്ടുണ്ട്. കരുണം എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

മലയാളത്തിലെ ആധുനിക പ്രസ്ഥാനത്തോടൊപ്പം കടന്നു വന്ന എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. മഹാഭാരതത്തിലെ അശ്വത്ഥാമാവിനെപ്പോലെ അശാന്തമായ ആത്മാവുമായി അലയുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി എഴുതിയ ‘അശ്വത്ഥാമാവ്’, കുറിയേടത്തു താത്രിയുടെ ജീവിതകഥയെ അടിസ്‌ഥാനമാക്കി രചിച്ച ഭ്രഷ്‌ട് തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയന്‍.

മഹാപ്രസ്‌ഥാനം, എന്തൊരോ മഹാനുഭാവലു, പാതാളം, കോളനി, ഉത്തരകോളനി, പോത്ത്, നിഷാദം, ,അവിഘ്‌നമസ്‌തു മാരാരാശ്രീ, ദേവഭൂമി, ഓം ശാന്തി:ശാന്തി:ശാന്തി, അമൃതസ്യപുത്ര: തുടങ്ങിയവ പ്രധാന നോവലുകളാണ്. ദേശാടനം, ശാന്തം , കരുണം , പരിണാണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു.

‘മഹാപ്രസ്‌ഥാനം’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു(1983). കരുണത്തിന് മികച്ച തിരക്കഥയ്ക്കുളള ദേശീയ അവാര്‍ഡ് (2000), പരിണാമത്തിന്റെ തിരക്കഥയ്ക്ക് ഇസ്രയേല്‍ അശദോദ രാജ്യാന്ത ചലച്ചിത്രമേള പുരസ്കാരം, തോറ്റങ്ങള്‍ എന്ന സീരിയലിന്റെ തിരക്കഥയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം (1999).

‘അശ്വത്ഥാമാവ്’ എന്ന ചിത്രത്തില്‍ നായകവേഷമുള്‍പ്പെടെ ഏതാനും സിനിമകളിലും സീരിയലിലും അഭിനയിച്ചു. പരിസ്ഥിതി സംബന്ധമായി ‘അശ്വത്ഥ നിംബ പരിണയം’ എന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്തു. തകഴി ശിവശങ്കരപ്പിളളയെക്കുറിച്ചും ഡോക്യുമെന്ററി ഒരുക്കി.

2001-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ കൊടുങ്ങല്ലൂരില്‍ മത്സരിച്ചു. 1942 ജൂണ്‍ 21 ന് തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പ് മനയില്‍ ജനിച്ചു. അച്ഛന്‍ : ശങ്കരന്‍ നമ്പൂതിരി, അമ്മ : സാവിത്രി അന്തര്‍ജനം. യഥാര്‍ത്ഥ പേര് ശങ്കരന്‍. ചെല്ലപ്പേരാണ് കുഞ്ഞുകുട്ടന്‍. ഭാര്യ പരേതയായ സാവിത്രി അന്തര്‍ജനം, ഹസീന , ജസീന മക്കള്‍.