ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ റെംഡിസിവിർ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് വിഎച്ച്പി നേതാവ് പിടിയിൽ. ആശുപത്രി ഡയറക്ടറും വിശ്വഹിന്ദു പരിഷത്ത് നേതാവ് കൂടിയുമായ സരബ്ജിത് സിംഗ് മോഖ അടക്കം നാല് പേരെയാണ് ഇൻഡോറിൽ പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് 500 റെംഡിസിവിർ ഇൻജക്ഷനാണ് സരബ്ജിത് സിംഗ് മോഖ ജബൽപൂരിലെ സിറ്റി ഹോസ്പിറ്റലിലേക്ക് വാങ്ങിയത്. ഇത് ആശുപത്രി കൊറോണ രോഗികൾക്ക് നൽകുകയായിരുന്നു. കൊറോണ ചികിത്സയിൽ ഉപയോഗിക്കുന്ന ആൻറി വൈറൽ മരുന്നാണ് റെംഡിസിവിർ.
ഇന്ത്യൻ ശിക്ഷാ നിയമം 274, 275,308, 420 അടക്കമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മോഖയുടെ മാനേജരായ ദേവേന്ദ്ര ചൌരസ്യ, ഫാർമസ്യൂട്ടിക്കൽ കമ്പനി ഡീലറായ സപൻ ജെയിൻ മറ്റൊരാൾ എന്നിവരാണ് പൊലീസ് പിടിയിലായിട്ടുള്ളത്. മെയ് 7ന് സപൻ ജെയിൻറെ ചുമതലയിലുള്ള റെംഡിസിവിർ നിർമ്മാണ യൂണിറ്റിൽ നടന്ന ഗുജറാത്ത് പൊലീസിൻ്റെ പരിശോധനയിലാണ് വ്യാജമരുന്ന് നിർമ്മാണം കണ്ടെത്തിയത്.
വിഎച്ച്പിയുടെ നർമ്മദ ഡിവിഷൻ പ്രസിഡൻറായ സരബ്ജിത് സിംഗ് മോഖയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കിയതായി വിഎച്ച്പി പ്രാന്ത് മന്ത്രി രാജേഷ് തിവാരി പറഞ്ഞു. ഇത്തരക്കാർക്കെതിരെ പൊലീസ് ശക്തമാ. നടപടികൾ സ്വീകരിക്കണമെന്നും രാജേഷ് തിവാരി വിശദമാക്കി. കൊറോണ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾ, ഓക്സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ മറ്റ് ഉപകരണങ്ങൾ എന്നിവയുടെ കരിഞ്ചന്തയിലെ വിൽപനയും പൂഴ്ത്തിവയ്പും തടയാൻ പ്രത്യേക അന്വേഷണ സംഘത്തേയാണ് ജബൽപൂർ ഐജി ഭഗ്വത് സിംഗ് വിശദമാക്കുന്നത്.