കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊറോണ ചികിത്സാ ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
ജനറല്‍ വാര്‍ഡില്‍ പരമാവധി 2645 രൂപയും, ഐസിയുവിന് പരമാവധി 7800 രൂപയും എന്ന നിലയ്ക്ക് തുക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊറോണ ബാധിതരുടെ ചികിത്സയുമായി സ്വകാര്യ ആശുപത്രികളില്‍ വലിയ തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
സാധാരണ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2645 രൂപയെന്നതില്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതില്‍ ഉള്‍പ്പെടും. എന്‍എബിഎച്ച് അംഗീകാരമുള്ള വലിയ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2910 വരെ രോഗികളില്‍ നിന്ന് ഈടാക്കാം. ഐസിയുവിന് എന്‍ബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 8580 രൂപയും മറ്റിടങ്ങളില്‍ 7800 രൂപയും എന്നതാണ് നിരക്ക്. വെന്റിലേറ്റര്‍ സൗകര്യത്തോട് കൂടിയ എന്‍ബിഎച്ച് ആശുപത്രികളില്‍ 15,180 രൂപയും മറ്റിടങ്ങളില്‍ 13,800 രൂപയുമാക്കി.
സ്വകാര്യ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് അമിത വില ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിച്ച കാര്യം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പിപിഇ കിറ്റിന് സംബന്ധിച്ചും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരമായി ജനറല്‍ വാര്‍ഡില്‍ രണ്ടു പിപിഇ കിറ്റ് മാത്രം മതിയെന്ന് ഉത്തരവില്‍ പറയുന്നു. ഐസിയുവില്‍ അഞ്ചു പിപിഇ കിറ്റ് വരെയാകാം. പിപിഇ കിറ്റിന് വരുന്ന ചെലവ് രോഗികളില്‍ നിന്നാണ് ഈടാക്കുന്നത്.
സിടി സ്കാന്‍, എച് ആര്‍സിടി തുടങ്ങിയ പരിശോധനകള്‍ ഇപ്പോള്‍ നിശ്ചയിച്ച നിരക്കില്‍ ഉള്‍പ്പെടില്ല. റെംഡിസിവിര്‍ പോലുള്ള മരുന്നുകളും മിനിമം നിരക്കില്‍ ഉള്‍പ്പെടുന്നില്ല. അമിത വില ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് പത്തിരട്ടി വരെ പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുകയാണെന്ന വ്യാപക പരാതി ഉയർന്നിരുന്നു. രണ്ട് ദിവസത്തെ ഓക്സിജന്‍ നാൽപതിനായിരത്തോളം രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തിയ പിന്നാലെയാണ് പുതുക്കിയ നിരക്ക് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.