തിരുവനന്തപുരം: സംസ്ഥാനത്ത് 1200 ഓളം പൊലീസുകാർ കൊറോണ ബാധിച്ച് ചികിത്സയിൽ. എഴുനൂറോളം പേർ ക്വാറൻറീനിലുമായതോടെ പല സ്റ്റേഷനുകളിലും ആളില്ലാത്ത അവസ്ഥയിലാണ്. അമിത ജോലിഭാരവും സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയും കൃത്യമായ മാർഗനിർദേശങ്ങളും ഇല്ലാതായതോടെയാണ് പലർക്കും രോഗം പിടിപ്പെട്ടത്. രോഗബാധിതരുമായി നേരിട്ട് ഇടപഴകിയവര്‍ക്ക് പോലും പല സ്റ്റേഷനുകളിലും ക്വാറൻറീന് അനുവദിക്കാത്തതും സേനക്കുള്ളിൽ രോഗവ്യാപനത്തിന് ഇടയാക്കിട്ടുണ്ട്.
രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലുള്ളവരെപ്പോലും ലോക്ഡൗൺ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതോടെ ഇവരിൽ നിന്ന് പൊതുജനങ്ങൾക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടും മേലധികാരികൾക്ക് കുലുക്കമില്ല.
കൊറോണയുടെ ആദ്യഘട്ടത്തിൽ പൊലീസുകാർക്ക് ഫേസ് ഷീൽഡും മാസ്ക്കും കൈയുറകളും ഏർപ്പാടാക്കിയിരുന്നെങ്കിൽ രണ്ടാംവരവിൽ മതിയായ സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് ഇവരെ റോഡിലേക്ക് ഇറക്കിയിരിക്കുന്നത്. ഡബ്ൾ മാസ്കിങ്ങിെൻറ പ്രാധാന്യത്തെക്കുറിച്ച് ആവർത്തിക്കുമ്പോഴും പൊലീസുകാരിൽ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നത് ഏക മാസ്ക്.
മുൻകാലങ്ങളിൽ സ്റ്റേഷനുകളിൽ കൊറോണ മുൻകരുതലിൻ്റെ ഭാഗമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചിരുന്നെങ്കിൽ രണ്ടാംഘട്ടത്തിൽ യാതൊരു നടപടിയും മുകൾതട്ടിലുണ്ടായില്ല. രോഗബാധിതരുടെ എണ്ണം ആയിരം കടന്നതോടെ കഴിഞ്ഞദിവസമാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി ക്രമീകരിക്കണമെന്ന നിർദേശം പൊലീസ് ആസ്ഥാനത്തുനിന്ന് ജില്ല പൊലീസ് മേധാവികൾക്ക് ലഭിച്ചത്.
പൊലീസ് അസോസിയേഷൻ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് രാവിലെ ആറ് മുതൽ ഒരു മണിവരെയും ഒരു മണിമുതൽ രാത്രി എട്ട് വരെയും എട്ട് മുതൽ രാവിലെ എട്ട് വരെയുമാണ് വ്യാഴാഴ്ച മുതലുള്ള ഡ്യൂട്ടി ക്രമം.