കൊച്ചി: കൊറോണ പ്രതിരോധത്തിന് ആവി കൊള്ളുന്നതിനും വായിൽ കവിൾക്കൊള്ളുന്നതിനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന കരിംജീരകത്തിന് വൻ ഡിമാൻറ്. ആവശ്യം കൂടിയപ്പോൾ കരിംജീരകവിലയും ഇരട്ടിയായി.
നേരത്തേ ആവശ്യം കുറവായതിനാൽ വല്ലപ്പോഴുമാണ് കരിം ജീരക വിൽപ്പന നടന്നിരുന്നത്. എന്നാൽ ഇപ്പോൾ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ആയുർവേദ ഉത്പന്നമായി മാറിയിരിക്കുകയാണ് കരിംജീരകം. രണ്ടു മാസം മുമ്പ് കിലോഗ്രാമിന് 100 മുതൽ 150 രൂപ വരെ മാത്രമായിരുന്നു വില. ഇപ്പോൾ മൊത്തവില കിലോഗ്രാമിന് 275 മുതൽ 290 രൂപ വരെയാണ്. ചില്ലറവിപണിയിലെത്തുമ്പോൾ 350 മുതൽ 400 രൂപ വരെയാകുന്നു. ചില്ലറവിപണയിലാകട്ടെ തോന്നുന്ന പോലെയാണ് വില.
മിസോറം, അസം മേഖലകളിലും നേപ്പാളിലുമൊക്കെയാണ് കരിംജീരകംവ്യാപകമായി കൃഷിചെയ്യുന്നത്. രാജ്യത്ത് കൊറോണ പടർന്നുപിടിച്ചതോടെ, ഒരു വർഷമായി ഇതിന് ആവശ്യക്കാരേറുന്നു. രാജ്യത്തെമ്പാടും കരിഞ്ചീരകം വലിയ രീതിയിൽ ഉപയോഗിക്കുകയാണിപ്പോൾ.
കരിംജീരകം കൈയിലിട്ട് തിരുമ്മി മൂക്കിൽ മണത്താൽത്തന്നെ ഒരുമാതിരി മൂക്കടപ്പൊക്കെ മാറും. ഇത് പണ്ടേ ഉപയോഗിച്ചുവരുന്ന ഔഷധമാണ്. എന്നാൽ, ഇതിന്റെ ഗുണം ജനം തിരിച്ചറിയുന്നതെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. കൊറോണയെ പ്രതിരോധിക്കാൻ കരിംജീരകം ഉൾപ്പെടുന്ന ഔഷധക്കൂട്ടിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു. ഇതാണ് കരിംജീരകത്തിന്റെ ഡിമാൻഡ് കൂട്ടിയത്.
കരിംജീരക കൃഷിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണിപ്പോൾ.ഒരൊറ്റ വർഷത്തിനിടയിൽ കരിംജീരകത്തിന്റെ മൊത്തവില തന്നെ ഇരട്ടിയായി. കൊച്ചിയാണ് കരിംജീരകത്തിന്റെ കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രം. കൊച്ചിയിൽ ഇപ്പോൾ ചരക്ക് കിട്ടാനില്ല. വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. ദിവസം 100 ചാക്ക് വരെ കരിംജീരകം കേരളത്തിൽ വിറ്റുപോകുന്നുണ്ട്.
മിസോറമിൽ നിന്ന് നേരിട്ടാണ് കൊച്ചിയിലേക്ക് ചരക്ക് എത്തുന്നത്. കൊൽക്കത്തയിൽ നിന്ന് സംസ്കരിച്ച കരിംജീരകവും കൊച്ചിയിലേക്ക് വരുന്നുണ്ട്. കർഷകരിൽ നിന്ന് നേരിട്ട് എടുക്കുമ്പോൾ അത് ശുദ്ധീകരിച്ചു കിട്ടില്ല. അതുകൊണ്ട് ശുദ്ധീകരിച്ച കരിംജീരകം തേടി കണ്ടെത്തുകയാണ് കച്ചവടക്കാർ.
അതേസമയം, ഇക്കുറി കരിംജീരകകൃഷി മോശമാണ്. ലക്ഷ്യമിട്ടത്ര ഉത്പാദനം ഉണ്ടായിട്ടില്ലത്രെ. വടക്കേ ഇന്ത്യയിൽ നേരത്തെ തുടങ്ങിയ ലോക്ഡൗൺ പ്രശ്നങ്ങൾ ചരക്ക് എത്തിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. വില ഉയരാൻ ഇതും കാരണമാണെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.
കരിംജീരകത്തിന് ഇത്ര വലിയ ഡിമാൻഡ് ചരിത്രത്തിലാദ്യമാണെന്ന് കൊച്ചിയിലെ കച്ചവടക്കാർ പറയുന്നു.