രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ടാസ്‌ക് ഫോഴ്‌സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. ഡോ. ഭബതോഷ് ബിസ്വാസ്, ഡോ. നരേഷ് ത്രെഹാന്‍ എന്നിവരടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും കണ്‍വീനര്‍. ഒരാഴ്ചയ്ക്കുള്ളിൽ ഇവർ പ്രവർത്തനം ആരംഭിക്കും.

ഓക്‌സിജന്‍ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലാണ് സുപ്രീം കോടതി നടത്തിയത്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന നിരന്തര വിമര്‍ശനങ്ങള്‍ക്കിടെയാണ് 12 അംഗ ദൗത്യസംഘത്തെ നിയോഗിച്ച് ഓക്‌സിജന്‍ വിതരണം കോടതി ഉറപ്പ് വരുത്തുന്നത്. സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഇനി മുതല്‍ ദൗത്യ സംഘം കൂടി വിലയിരുത്തും.

ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും കേന്ദ്രത്തിനും സുപ്രീംകോടതിക്കും കൈമാറും. മഹാമാരിയെ ദേശീയ തലത്തിൽ നേരിടുന്നതിന് സമിതി ആവശ്യമാണെന്ന് കോടതി വിലയിരുത്തി. മേഖലയിൽ വിദഗ്ധരായ ആളുകൾ ഇതുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു കോടതി പറഞ്ഞു.

വീട്ടിൽ കഴിയുന്ന കൊറോണ രോഗികളുടെ കാര്യത്തിൽ ശ്രദ്ധ നൽകുന്നതിലും ആംബുലൻസ് സൗകര്യം ഒരുക്കുന്നതിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഓക്സിജൻ ഓഡിറ്റ് നടത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.

രോഗവ്യാപനം തീവ്രമാകുമ്പോള്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് എന്ന മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു. പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ മികച്ച ഫലപ്രാപ്തി തെളിയിച്ച മരുന്ന് എപ്പോള്‍ വിതരണത്തിന് സജ്ജമാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.