Home National ഇന്ത്യ മഹാമാരിയെ അതിജീവിക്കുന്നത് നെഹ്‌റു-ഗാന്ധി കുടുംബത്തിൻ്റെ സംഭാവനകൾ കാരണം; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന

ഇന്ത്യ മഹാമാരിയെ അതിജീവിക്കുന്നത് നെഹ്‌റു-ഗാന്ധി കുടുംബത്തിൻ്റെ സംഭാവനകൾ കാരണം; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന

0

ന്യുഡെൽഹി: കൊറോണ വൈറസ് പ്രതിരോധ പോരാട്ടത്തിൽ കേന്ദ്രസർക്കാർ സംവിധാനത്തിന്റെ വീഴ്ചകൾക്കെതിരെ തുറന്നടിച്ച്‌ ശിവസേന മുഖപത്രമായ ‘സാമ്‌ന’. രാജ്യം ഈ പ്രതിസന്ധി ഘട്ടത്തിലും അതിജീവിക്കുന്നത് നെഹ്‌റു-ഗാന്ധി കുടുംബം നൽകിയ മഹത്തായ സംഭാവനകൾ കൊണ്ടാണെന്ന് പത്രം പറയുന്നു. 70 വർഷത്തോളം രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, പി.വി നരസിംഹ റാവു മൻമോഹൻ സിംഗ് എന്നിവരെ പോലെയുള്ളവർ സൃഷ്ടിച്ചെടുത്ത സംവിധാനമാണ് ഈ പ്രതിസന്ധി ഘട്ടത്തേയും അഭിമുഖീകരിക്കാൻ രാജ്യത്തെ സഹായിക്കുന്നത്.

ഇന്ത്യയെ സഹായിക്കാൻ ചെറിയ അയൽരാജ്യങ്ങൾ വരെ മുന്നോട്ടുവരുമ്പോൾ മോദി സർക്കാർ ബൃഹത് കോടികൾ ചെലവിട്ടുള്ള സെൻട്രൽ വിസ്ത പ്രൊജക്‌ട് നിർമ്മാണം നിർത്തിവയ്ക്കാൻ പോലും തയ്യാറാകുന്നില്ലെന്നും ശിവസേന വിമർശിച്ചു. രാജ്യത്ത് കൊറോണ അതിരൂക്ഷമായി വ്യാപിക്കുമ്പോൾ മറ്റ് ലോകരാജ്യങ്ങൾക്ക് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇന്ത്യ ഭാവിയിൽ ഭീഷണിയാകുമെന്നാണ് യുണിസെഫിൻ്റെ മുന്നറിയിപ്പ്. പരമാവധി രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇതുപ്രകാരം ബംഗ്‌ളാദേശ് 10,000 റെംഡെസീവിർ മരുന്ന് നൽകി, ഭൂട്ടാൻ മെഡിക്കൽ ഓക്‌സിജൻ അയച്ചു, നേപ്പാളും മ്യാൻമറും ശ്രീലങ്കയും ‘ആത്മനിർഭർ ഇന്ത്യ’യ്ക്ക് സഹായം വാഗ്ദാനം ചെയ്യുന്നു.-സാമ്‌നയുടെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

മുൻപ് പാകിസ്താൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളാണ് മറ്റുള്ളവരുടെ സഹായം തേടിയത്. എന്നാൽ ഇന്ന് ഭരിക്കുന്നവരുടെ തെറ്റായ നയങ്ങൾ മൂലം ആ സ്ഥിതിയിലേക്ക് ഇന്ത്യ എത്തി. ദരിദ്ര രാജ്യങ്ങൾ പോലും ഇന്ത്യയെ അവരാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.

ഒരുഭാഗത്ത് , അയൽ രാജ്യങ്ങളിൽ നിന്ന് സഹായങ്ങൾ കൈപ്പറ്റാൻ ഒരു ശങ്കയും ഇല്ല. മറുഭാഗത്താകട്ടെ പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതി നിർമ്മാണവും തകൃതിയായി നടക്കുന്നു. ലോകം മുഴുവൻ കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്നു. മൂന്നാം തരംഗം കൂടുതൽ രൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ബി.ജെ.പിയാകട്ടെ മമത ബാനർജിയേയും പശ്ചിമ ബംഗാളിനേയുമാണ് ഇേപ്പാഴും ലക്ഷ്യമിട്ടിരിക്കുന്നത്. ബോധമുള്ള കേന്ദ്രസർക്കാരാണെങ്കിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് നിൽക്കാതെ പ്രമുഖ കക്ഷികളെയെല്ലാം ചേർത്ത് കൊറോണ മഹാമാരിയെ തോൽപ്പിക്കാനുള്ള ചർച്ചകൾ നടത്തും. -സാമ്‌ന കുറ്റപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here