ന്യൂയോർക്ക്: കൊറോണ മഹാമാരിയുടെ പിടിയിൽ നിന്ന് മോചനം നേടാതെ ലോക രാജ്യങ്ങൾ. ലോക്ഡൗൺ ഏർപ്പെടുത്തിയും സാനിറ്റൈസേഷൻ നടത്തിയുമെല്ലാം വൈറസ് വ്യാപനത്തിന് കാരണമാകുന്ന മാർഗങ്ങൾ കണ്ടെത്തി പ്രതിരോധം തീർക്കുകയാണ്. ഈ സമയത്ത് പുറത്ത് വന്നിരിക്കുന്ന പഠനം കൊറോണ വൈറസ് വ്യാപനത്തെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതാണ്.
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് മുതിർന്നവരേക്കാൾ വേഗത്തിൽ കൊറോണ സമൂഹത്തിൽ വ്യാപിക്കുന്നത് കുട്ടികളിലൂടെയാണെന്നാണ്. ഒരു വ്യക്തി വഹിക്കുന്ന വൈറസിന്റെ അളവ് (വൈറൽ ലോഡ്) കുട്ടികളിൽ കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയതെന്ന് ജേണൽ പറയുന്നു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നത്രെ പഠനം. ഈ പ്രായത്തിലുള്ള കുട്ടികളുടെ മൂക്കിലും തൊണ്ടയിലുമായി മുതിർന്ന കുട്ടികളേക്കാളും യുവാക്കളെക്കാളും 10 മുതൽ 100 മടങ്ങ് വരെ വൈറസ് ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
കുട്ടികൾ കൊറോണ ബാധിതരാകുമ്പോഴുള്ള റിസ്‌ക് കൂടുതലാണെന്നത് കൊണ്ടുതന്നെ, ലോകമെമ്പടുമുള്ള വാക്‌സിൻ നിർമ്മാതാക്കൾ കുട്ടികൾക്ക് നൽകേണ്ട കുത്തിവെപ്പ് സംബന്ധിച്ചുള്ള പരിശോധന തുടങ്ങിക്കഴിഞ്ഞു. കുട്ടികൾക്ക് നൽകേണ്ട വാക്‌സിന്റെ അളവ് സംബന്ധിച്ചെല്ലാം പരിശോധന നടക്കുകയാണ്.